ഇന്ത്യയുടെ നിയമാധികാരത്തെ ഇറ്റലിയുടെ കോടതി വെല്ലുവിളിക്കുന്നു -ജെയ്റ്റ്‌ലി

04:40pm 03/05/2016
images (1)
ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയമാധികാരത്തെ ഇറ്റലിയുടെ കോടതി വെല്ലുവിളിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികനെ ഇന്ത്യ മോചിപ്പിക്കണമെന്നും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും യു.എന്‍ മധ്യസ്ഥ കോടതി വിധിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി ധനമന്ത്രി രംഗത്തെത്തിയത്.

നാലു വര്‍ഷമായി ഡല്‍ഹിയില്‍ തടവിലുള്ള സാല്‍വതോര്‍ ഗിറോണിനെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് പ്രാഥമിക വിധിയിലാണ് ഐക്യരാഷ്ട്ര സഭയുടെ ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വ്യക്തമാക്കിയത്. സാല്‍വതോര്‍ ഗിറോണ്‍, ലത്തോറെ മാര്‍സി മിലാനോ എന്നിവര്‍ക്കെതിരായ കേസില്‍ കോടതി വാദം കേള്‍ക്കുന്നതു തുടരുമെന്നും ഇറ്റലി അറിയിച്ചു.

എത്രയും വേഗം ഗിറോണിന്റെ മോചനം സാധ്യമാക്കാന്‍ ഇന്ത്യയുമായി ബന്ധപ്പെടുമെന്നും ഇറ്റലി അറിയിച്ചു. എന്നാല്‍, കോടതി ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കോടതിവിധി ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

2012 ഫെബ്രുവരി 15നാണ് കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ചത്. എന്റിക്ക ലക്‌സി എന്ന ചരക്കുകപ്പലില്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളാണ് വെടിവെച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇവരുടെ വാദം. പ്രതികളില്‍ ഒരാളായ ലത്തോറെ മാര്‍സി മിലാനോക്ക് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയില്‍ കഴിഞ്ഞയാഴ്ച അവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു. തിരികെയത്തെിക്കുമെന്ന ഇറ്റലി സര്‍ക്കാറിന്റെ ഉറപ്പില്‍ നേരത്തെ ഇവര്‍ക്ക് സുപ്രീംകോടതി നാട്ടില്‍പോകാന്‍ പരോള്‍ അനുവദിച്ചിരുന്നു.
നാവികര്‍ക്കെതിരായ നടപടി ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ ഇന്ത്യയും ഇറ്റലിയും നടത്തിയ ചര്‍ച്ചയിലാണ് യു.എന്‍ കോടതിയുടെ മധ്യസ്ഥത അംഗീകരിക്കാന്‍ ഇരുകൂട്ടരും സമ്മതിച്ചത്. 2018 ഡിസംബറോടെ യു.എന്‍ കോടതിയുടെ നടപടികള്‍ പര്‍ൂത്തിയാകുമെന്ന് നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.