രാജ്കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 310 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്132 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെയും രവീന്ദ്ര ജദേജയുടെയും രക്ഷാപ്രവർത്തനമാണ് തോൽവി മണത്ത ഇന്ത്യയെ സമനിലയിലെത്തിച്ചത്.
രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റ് കൊയ്ത ആദിൽ റഷീദാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ പത്ത് വിക്കറ്റിൽ 537 എന്ന മാന്യമായ സ്കോർ പടുത്തുയർത്തിയ ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 488 റൺസെടുത്ത് ലീഡ് വഴങ്ങിയിരുന്നു.
എന്നാൽ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്ത ശേഷം ഡിക്ലയർ പ്രഖ്യഖപിച്ച ഇംഗ്ലീഷ് ക്യാപ്റ്റെൻറ നടപടി ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ നിരയുടെ പ്രകടനം.
റണ്ണൊന്നുമെടുക്കാതെ ഗംഭീറാണ് ആദ്യം മടങ്ങിയത്പിന്നാലെ 18 റൺസെടുത്ത പുജാരയും 31 റൺസുമായി വിജയും മടങ്ങി. തുടർന്ന് മൂന്ന് വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. ഇതിനുശേഷമായിരുന്നു ഏഴാം വിക്കറ്റിൽ കോഹ്ലിയും ജദേജയും ഒത്തുചേർന്നത്.