ഇന്ന് ഗാന്ധി ജയന്തി

08:15 am 2/10/2016
images (18)

ദില്ലി: ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി. ഇന്ത്യൻ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്‍റെ സ്മരണയിൽ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസമാര്‍ഗത്തിൽ പൊരുതി ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന ഇച്ഛാശക്തി സഹനത്തിന്‍റെ പാതയിലൂടെ വര്‍ണ്ണവിവേചനത്തിനെതിരെ ആഞ്ഞടിച്ച ദാര്‍ശനികൻ ചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്ന സത്യാഗ്രഹമെന്ന പുതിയ സമരസിദ്ധാന്തത്തിന്‍റെ ഉപ‍ജ്ഞാതാവ്. ബാപ്പുജി എന്ന ഗാന്ധിജി. കള്ളികളിൽ കുടുക്കാനാവുന്ന വിശേഷണങ്ങൾക്കപ്പുറത്തേക്ക് ലോകം മുഴുവൻ വളര്‍ന്ന ഭാരതീയൻ.
1869 ൽ ഗുജറാത്തിലെ പോര്‍ബന്തറിൽ ഇതേദിവസമാണ് ഗാന്ധിജിയെന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം .രാജ്കോട്ടിൽ സ്കൂൾ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ഗാന്ധിജി ഇംഗ്ലണ്ടിൽ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. വക്കീലായും, മാധ്യമ പ്രവര്‍ത്തകനായും സാമൂഹിക പരിഷ്കര്‍ത്താവായും വ്യക്തിമുദ്ര പതിപ്പിച്ചു.
ലളിതമായ ജീവിതരീതിയാണ് എന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്. സ്ത്രീകളുടെ മൗലീകാവകാശം,മതസ്വാതന്ത്ര്യം, രാജ്യത്തിന്‍റെ സ്വാത്ന്ത്യത്തിന് വേണ്ടി സ്വരാജ് തുടങ്ങി ഒട്ടേറെ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി . ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
സേവനദിനമായും ഈ ദിനം ആചരിക്കപ്പെടുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങളും തത്വങ്ങളും ഇന്നും ലോകം പിന്തുടരുന്നു. അശാന്തിയുടെ ലോകക്രമത്തിൽ നന്മയുടെയും സമാധാനത്തിന്‍റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും നിറഞ്ഞ് നിൽക്കുന്നു.