റിയാദ്: സൗദിയിൽ വിസാ ഫീസ് വര്‍ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സന്ദർശക വിസക്ക് ഞായറാഴ്ച മുതല്‍ 2000 റിയാൽ ഫീസ് നൽകണം. എന്നാൽ തൊഴില്‍ വിസകള്‍ക്കു പുതിയ നിയമം ബാധകമല്ല.
സൗദി മന്ത്രി സഭ പാസാക്കിയ പുതിയ വിസാ ഫീസ് വര്‍ധന നാളെ മുതല്‍ നിലവില്‍ വരും. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസക്ക് നാളെ മുതൽ 2000 റിയാൽ ഫീസ് നൽകണം. ആറു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എക്സിറ്റ് റീ എൻട്രി വിസിറ്റ് വീസ ഫീസ് 3000 റിയാലായി വർദ്ധിക്കും.
ഇതിനു ഒരു വർഷത്തേക്ക് 5000 റിയാലും ഇത് രണ്ടു വർഷത്തേക്ക് ലഭിക്കുന്നതിന് 8000 റിയാലുമാണ് പുതിയ ഫീസ്. സന്ദര്‍ശന വിസകളിലെത്തിയ ശേഷം പിന്നീട് വിസ കാലാവധി നീട്ടുന്നതിനും പുതിയ ഫീസ് ബാധകമായിരിക്കും.
കൂടാതെ ട്രാന്‍സിസ്റ്റ് വിസക്ക് 300 റിയാലും തുറമുഖം വഴിയുള്ള യാത്രക്കു 50 റിയാലും ഇനിം നൽകണം. വിദേശികൾക്ക് രാജ്യത്തിന് പുറത്തു പോകുന്നതിനുള്ള എക്സിറ് റീ എൻട്രി വിസക്കു നിലവിലുള്ള 200 റിയാല്‍ നൽകിയാൽ മതി.
എന്നാൽ ഇത് രണ്ട് മാസത്തെക്കു മാത്രമായിരിക്കും. പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. അധിക തുക നൽകിയാൽ ഇഖാമയുടെ കാലാവധി വരെ റീ എൻട്രി വിസ അനുവദിക്കും.
നേരത്തെ 500 റിയാല്‍ നല്‍കിയാൽ ആറു മാസം ലഭിച്ചിരുന്ന മള്‍ട്ടിപ്പിള്‍ എക്സിറ്റ് റീ എൻട്രി വിസ ഇനിം മൂന്ന് മാസത്തേക്കു മാത്രമേ ലഭിക്കു. പിന്നീടുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം അധികം നല്‍കണം.
ആദ്യമായി ഹജ്ജും ഉംറയും നിർവഹിക്കുന്നവർക്കു വിസ ഫീസ് നൽകേണ്ടതില്ല. എന്നാൽ പിന്നീടുള്ള ഹജ്ജ്, ഉംറ വിസകള്‍ക്കു രണ്ടായിരം റിയാൽ വീതം നൽകണം. എന്നാൽ തൊഴില്‍ വിസകള്‍ക്കു പുതിയ നിയമം ബാധകമല്ല.
നിലവിലുള്ള രണ്ടായിരം റിയാല്‍ തന്നെ തുടരും.