ജറുസലേം: ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും വ്യാപിക്കുന്നു. ഹൈഫയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ നൂറുകണക്കിന് ജൂത കുടിയേറ്റക്കാർ സുരക്ഷിതസ്ഥാനത്തേക്ക്പലായനം ചെയ്തു. മേഖലയിൽ ഇസ്രയേൽ, ഫലസ്തീൻ അഗ്നി ശമന സേനകൾ വിമാനങ്ങൾ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
റാമല്ലയിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഹലാമിഷിൽനിന്ന് 1000 താമസക്കാർ വീട്വിട്ട്പോവുകയും 45 വീടുകൾ തീപിടിച്ച് നശിക്കുകയും ചെയ്തിട്ടുണ്ട്. തീയണക്കുന്നതിന് ഇസ്രയേലിനെ സഹായിക്കാൻ റഷ്യ, തുർക്കി, ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങൾ എത്തിയിട്ടുണ്ട്.
തീയണക്കുന്നതിന് ലോകത്തിലെതന്നെ ഏറ്റവും മികച്ച യു.എസ് സൂപ്പർടാങ്ക് വിമാനം കൂടി ഇസ്രയേലിൽ എത്താനുണ്ട്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പേർക്ക് ഇസ്രയേൽ–ഫലസ്തീൻ സംഘട്ടവുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേൽ അധികൃതർ പറയുന്നന്നത്.
ചില സ്ഥലങ്ങളിൽ തീ നിയന്ത്രണ വിധേയമായെന്നും തീവെപ്പ് ഭീകരതക്ക് പിന്നിലുള്ളവർ കനത്ത വിലയൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അർധരാത്രിയോടെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഫലസ്തീൻ 41 അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയും എട്ട് ട്രക്കുകളെയും ഹൈഫയിലേക്കയച്ചിട്ടുണ്ട്. ഏകദേശം 200ഒാളം കുടുംബങ്ങൾ മേഖലയിൽ നിന്ന് ഒഴിഞ്ഞ് പോയിട്ടുണ്ട്. ഹൈഫയിലെ തീ ഏകദേശം നിയന്ത്രണ വിധേയമായിട്ടുണ്ട്.