ഉത്തരാഖണ്ഡില്‍ എം.എല്‍.എമാര്‍ക്ക് കോഴ

10:55 AM 09/05/2016
download (7)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പ്രതിരോധത്തിലാക്കി ഒളികാമറ വിവാദം.
വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എം.എല്‍.എമാര്‍ക്ക് കോഴ നല്‍കിയതായി പാര്‍ട്ടി എം.എല്‍.എ പറയുന്ന ദൃശ്യങ്ങള്‍ ഞായറാഴ്ച പ്രാദേശിക ചാനലായ സമാചാര്‍ പ്ളസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് എം.എല്‍.എ മദന്‍ ബിഷ്തിന്‍െറ സംസാരമാണ് ചാനല്‍ പുറത്തുവിട്ടത്. 12 എം.എല്‍.എമാര്‍ക്കായി 25 ലക്ഷവും ഡെപ്യൂട്ടി സ്പീക്കര്‍ എ.പി. മൈഖുരിക്ക് 50 ലക്ഷവും ഹരീഷ് റാവത്ത് നല്‍കിയെന്ന് ഇദ്ദേഹം പറയുന്നു.
വിമത എം.എല്‍.എ ഹരാക് സിങ്ങിനോടാണ് ഇദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. ക്വാറി ലൈസന്‍സിനായി ഹരീഷ് കോടികള്‍ കൈപ്പറ്റിയെന്നും ബിഷ്ത് പറയുന്നുണ്ട്.
അതേസമയം, ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിടുന്നതിനുമുമ്പ്, ഹരാക് സിങ്ങും ബി.ജെ.പിയും തനിക്കെതിരെ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നെന്ന് കാണിച്ച് ബിഷ്ത് റാജ്പുര്‍ പൊലീസില്‍ പരാതി നല്‍കി. വിമത എം.എല്‍.എയില്‍നിന്ന് ഭീഷണി നേരിടുന്നതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ഹരീഷ് റാവത്ത് നിഷേധിച്ചു.
വിമത എം.എല്‍.എ വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ചാനല്‍ റിപ്പോര്‍ട്ടെന്നും അദ്ദേഹം ആരോപിച്ചു.