ഉത്തര കൊറിയക്കെതിരെ കടുത്ത ഉപരോധവുമായി യു.എന്‍;

11:49am 03/3/2016
images

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരെ രാജ്യാന്തര തലത്തില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി ഐക്യകണേ്ഠന അംഗീകാരം നല്‍കി. രണ്ടു പതിറ്റാണ്ടിലേറെയായി ഉത്തര കൊറിയ നേരിടുന്ന ഉപരോധങ്ങളില്‍ ഏറ്റവും ശക്തമായതാണ് നിലവിലേതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഉത്തര കൊറിയ നടത്തുന്ന എല്ലാ ഇറക്കുമതി, കയറ്റുമതി കാര്‍ഗോകളിലും കര്‍ശന പരിശോധനയുണ്ടാകും. പുതുതായി 16 നേതാക്കളെയും 12 സംഘടനകളെയും കരിമ്പട്ടികയിലും ഉള്‍പ്പെടുത്തും.
അപകടരമായ പരിപാടികള്‍ അവസാനിപ്പിച്ച് പൗരന്മാര്‍ക്ക് നല്ലത് ചെയ്യാനുള്ള സന്ദേശമാണ് ഉത്തര കൊറിയയ്ക്ക് ലോകസമൂഹം ഇതുവഴി നല്‍കുന്നതെന്ന് ഉപരോധത്തെ അനുകൂലിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ഉത്തര കൊറിയ അടുത്ത കാലത്തു നടത്തിയ ആണവ പരീക്ഷണങ്ങളില്‍ പ്രതിഷേധിച്ചാണ് ഉപരോധം ശക്തമാക്കിയത്.
അതിനിടെ, യു.എന്‍ പ്രഖ്യാപനം വന്ന് മണിക്കുറുകള്‍ക്കുള്ളില്‍ ഹൃദ്വദൂര മിസൈലുകള്‍ കടലിലേക്ക് പരീക്ഷിച്ചാണ് ഉത്തര കൊറിയ ഉപരോധത്തിന് മറുപടി നല്‍കിയത്. നിരവധി മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചതായി ദക്ഷണി കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഉത്തര കൊറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ദക്ഷിണ കൊറിയ നിയമം പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പുതിയ പരീക്ഷണം. 24നെതിരെ 212 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.