എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്തു

09;46 AM 13/09/2016
devinder-sehrawat
ന്യൂഡല്‍ഹി: പഞ്ചാബില്‍ സീറ്റിനു വേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയ ആം ആദ്മി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പഞ്ചാബ് സന്ദര്‍ശനത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലത്തെിയ അരവിന്ദ് കെജ് രിവാളാണ് ഷെറാവത്തിനെതിരെ നടപടിയെടുത്തത്.

പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ എ.എ.പി ഡല്‍ഹി യൂനിറ്റിന്‍്റെ അച്ചടക്ക കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എം.എല്‍.എക്കെതിരെയുള്ള അന്വേഷണം കഴിയുന്നതുവരെ മാറ്റി നിര്‍ത്തുമെന്ന് എ.എ.പി ഡല്‍ഹി യൂനിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെ അറിയിച്ചു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സീറ്റിനായി സ്ത്രീകളെ സീറ്റിനായി ചൂഷണം ചെയ്യുന്നുവെന്നു കാണിച്ച് ഷെറാവത്ത് കെജ്രിവാളിന് കത്തു നല്‍കിയിരുന്നു. പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ അശുതോഷ്, സഞ്ജയ് സിങ്, ദിലീപ് പാണ്ഡെ എന്നിവരുടെ കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നും ഇക്കാര്യങ്ങളില്‍ കെജ്രിവാള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.