കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്.

11:59am 05/7/2016

download (7)
ന്യൂഡല്‍ഹി: രാവിലെ 11-ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ബിജെപിയിലും വൈകാതെ അഴിച്ചുപണിയുണ്ടാകും. ഇന്നത്തെ അഴിച്ചുപണിയില്‍ അര ഡസനോളം മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കും. അടുത്ത വര്‍ഷം ആദ്യം നടക്കേ ണ്ട ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി തന്ത്രങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതാകും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ വികസനം.

യുപിയില്‍ നിന്നടക്കം പത്തോളം പുതുമുഖങ്ങളെ കേന്ദ്രമന്ത്രിമാരാക്കാനാണു തീരുമാനം. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരും പുതിയ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരും ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടു ചര്‍ച്ച നടത്തി. ഷായെ കണ്ടു ചര്‍ച്ച നടത്തിയ രാജ്യസഭാംഗവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം.ജെ. അക്ബര്‍ മന്ത്രിസഭയിലോ, ബിജെപി നേതൃത്വത്തിലോ എത്തുമെന്നാണു സൂചന. നിയുക്ത മന്ത്രിമാരെ അമിത് ഷായാണ് ആദ്യം ടെലിഫോണില്‍ വിളിച്ചു വിവരം അറിയിച്ചത്.

ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം അടക്കം മുതിര്‍ന്ന മന്ത്രിമാര്‍ക്കു മാറ്റമില്ല. എന്നാല്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധികച്ചുമതല വഹിക്കുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിനു പുതിയ മുഴുസമയ മന്ത്രി വന്നേക്കും. ആസാം മുഖ്യമന്ത്രിയായി പോയ സര്‍ബാനന്ദ് സോനോവാളിനു പകരം പുതിയ കായികമന്ത്രിയെയും ഇന്നു നിയമിക്കും.