ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം

09:55am 3/6/2016
download (1)

ദോഹ: സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപം ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 11 തൊഴിലാളികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ട്വിറ്ററില്‍ അറിയിച്ചു. അഗ്നിശമന സേന ഉടനെ സ്ഥലത്തത്തെിയതായും മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതായും മന്ത്രാലയം അറിയിച്ചു. സല്‍വ ടൂറിസം പ്രോജക്ടിന്‍െറ നിര്‍മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. തീ പടര്‍ന്ന് അര മണിക്കൂറിനകം മൂന്ന് നിലകളുള്ള നാല് പോര്‍ട്ടോ കാബിനുകള്‍ പൂര്‍ണമായി കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ നിലയിലാണ് 11 മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. മരിച്ചത് ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കാര്‍ ഇല്ളെന്നാണ് പ്രാഥമിക വിവരം. ഖത്തറിലെ പ്രമുഖ നിര്‍മാണ കമ്പനിയുടെതാണ് ദുരന്തത്തിനിരയായ ലേബര്‍ ക്യാമ്പ്. മലയാളികളടക്കം ആയിരത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദോഹയില്‍ നിന്ന് 100 കിലോമീറ്ററോളം ദൂരെ സൗദി അതിര്‍ത്തിക്ക് സമീപത്താണ് അപകടമുണ്ടായ സ്ഥലം. ഇവിടെ 2019ല്‍ പൂര്‍ത്തിയാവുന്ന ആഢംബര ബീച്ച് റിസോര്‍ട്ട് പദ്ധതിയുടെ നിര്‍മാണ സൈറ്റിലെ ക്യാമ്പിലാണ് ദുരന്തമുണ്ടായത്.