09:56am 3/6/2016
ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിൽ പാക് സർക്കാരിനോ മറ്റു ഏജൻസികൾക്കോ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡയറക്ടർ ജനറൽ ശരത് കുമാർ. എന്നാൽ മസൂദ് അസ്ഹറിനും സഹോദരൻ റഊഫ് അസ്ഹറിനും ആക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പാകിസ്താനിൽ വെച്ചുള്ള രണ്ടാം ഘട്ട അന്വേഷണത്തിനായി പാക് സർക്കാറിന്‍റെ അനുമതി കാത്തിരിക്കുകയാണ്. എൻ.ഐ.എയുടെ പ്രത്യേക സംഘത്തെ പാകിസ്താൻ സന്ദർശിച്ച് അന്വേഷണം നടത്താൻ അവിടുത്തെ സർക്കാർ അനുവദിക്കുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും ശരത് കുമാർ വ്യക്തമാക്കി.