പനജി: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെ(39)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗോവയിലെ സാൻഗോൾഡയിലുള്ള വസതിയിൽ കൈയ്യും കാലും കെട്ടിയിട്ട നിലയിൽ നഗ്നമായിരുന്നു മൃതദേഹം. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ ഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്.
വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. വീട്ടിൽ കവർച്ച നടന്നെന്ന് സംശയം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാർ പറഞ്ഞു. എന്നാൽ മുന്നുമുറികളുള്ള അപ്പാർട്ട്മെൻറിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവൽക്കാരൻ പൊലീസിനെ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ബലാത്സംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാൻഗോൾഡയിൽ താമസം തുടങ്ങിയത്. പെർഫ്യൂ ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിന് മുമ്പ് ഫോേട്ടാഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.