ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം

08:55am 25/04/2016
download (5)
രാജ്‌കോട്ട്: വിരാട് കോഹ്ലിയുടെ വണ്‍മാന്‍ഷോക്ക് ടീം ഷോയിലൂടെ സുരേഷ് റെയ്‌നയുടെ മറുപടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒമ്പതാം സീസണിലെ പുതുമുഖക്കാരായ ഗുജറാത്ത് ലയണ്‍സ് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി വീണ്ടും റൈറ്റ് ട്രാക്കിലായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി (100 നോട്ടൗട്ട്) മികവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍, ഗുജറാത്ത് ലയണ്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ വിജയം കുറിച്ചു.

സ്‌കോര്‍ ചുരുക്കത്തില്‍: ബാഗ്‌ളൂര്‍ 180/2 (കോഹ്ലി 100, ലോകേഷ് രാഹുല്‍ 51). ഗുജറാത്ത് 182/4 (ദിനേഷ് കാര്‍ത്തിക് 50*, മക്കല്ലം 42)ടൂര്‍ണമെന്റില്‍ ആദ്യമായാണ് വിരാട് കോഹ്ലി ടോസില്‍ ജയിച്ചത്. വരണ്ട പിച്ചും 38 ഡിഗ്രി സെല്‍ഷ്യസോളമുള്ള ചൂടും പരിഗണിച്ച് ആദ്യം ബാറ്റു ചെയ്യാനായിരുന്നു കോഹ്ലിയുടെ തീരുമാനം. അടിച്ചെടുക്കുന്ന ടോട്ടല്‍, സ്പിന്നര്‍മാരെ ഉപയോഗിച്ച് സംരക്ഷിക്കാമെന്ന മോഹവും ടോസിങ്ങിനിടെ കോഹ്ലി പ്രഖ്യാപിച്ചു. ഹര്‍ഷല്‍ പട്ടേലിനു പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ പ്‌ളെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി കോഹ്ലി നയം വ്യക്തമാക്കി. കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്‌ലില്ലാതെ വീണ്ടുമൊരിക്കല്‍ ടീം ക്രീസിലിറങ്ങിയപ്പോള്‍ പകരക്കാരന്‍ ഷെയ്ന്‍ വാട്‌സന്‍ ആദ്യം മടങ്ങി. ധവാല്‍ കുല്‍കര്‍ണിയെറിഞ്ഞ രണ്ടാം ഓവറില്‍ വാട്‌സന്‍ ജദേജക്ക് പിടികൊടുത്ത് മടങ്ങുമ്പോള്‍ സംഭാവന ആറു റണ്‍സ്. രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പമത്തെിയ എ.ബി. ഡിവില്ലിയേഴ്‌സിന്റെ ബാറ്റിനും റണ്‍ വരള്‍ച്ചയായിരുന്നു. തപ്പിത്തടഞ്ഞ് റണ്‍സുയര്‍ത്തിയ ഡിവില്ലിയേഴ്‌സ് 16 പന്തില്‍ 20 റണ്‍സുമായി പ്രവീണ്‍ താംബെക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എട്ട് ഓവറില്‍ ബാംഗ്‌ളൂരിന്റെ നേട്ടം 60 റണ്‍സ് മാത്രം.

മൂന്നാം വിക്കറ്റില്‍ കോഹ്ലിക്ക് കൂട്ടായി ലോകേഷ് രാഹുലത്തെിയതോടെ ബാംഗ്‌ളൂര്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. 40 പന്തിലായിരുന്നു കോഹ്ലിയുടെ അര്‍ധസെഞ്ച്വറി. മറുതലക്ക് തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി ലോകേഷും നിറഞ്ഞതോടെ റോക്കറ്റ് വേഗത്തിലായി ബാംഗ്‌ളൂരിന്റെ സ്‌കോറിങ്. അവസാന ഓവറില്‍ ഒരു സിക്‌സും രണ്ടു ബൗണ്ടറിയുമായി 15 റണ്‍സ് അടിച്ചെടുത്ത കോഹ്ലി കരിയറിലെ ആദ്യ ട്വന്റി20 സെഞ്ച്വറിയും കുറിച്ചു. വെറും 24 പന്തിലായിരുന്നു അടുത്ത 50 റണ്‍സ്.

മികച്ച ടോട്ടലെന്ന ധൈര്യത്തില്‍ ബൗളിങ്ങിനിറങ്ങിയ കോഹ്ലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു ഗുജറാത്തിന്റെ തുടക്കം. ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും (21 പന്തില്‍ 32) ബ്രണ്ടന്‍ മക്കല്ലവും (24 പന്തില്‍ 42) നല്‍കിയ തുടക്കം മുതലെടുത്ത സുരേഷ് റെയ്‌നയും (28) ദിനേഷ് കാര്‍ത്തികും (39 പന്തില്‍ 50 നോട്ടൗട്ട്) അവസാന ഓവര്‍ വരെ റണ്‍വേട്ട നിലനിര്‍ത്തിയതോടെ ഗുജറാത്തിന്റെ വിജയം ലവലേശം സമ്മര്‍ദമില്ലാതെയായി.
ടീം തോറ്റെങ്കിലും കന്നിസെഞ്ച്വറി കുറിച്ച കോഹ്ലിയാണ് കളിയിലെ കേമന്‍.