ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌

11:56am 6/6/2016
download (1)
ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. രാവിലെ 11 ന്‌ അഹമ്മദാബാദ്‌ പ്രത്യേക കോടതി ജഡ്‌ജി പി.ബി. ദേശായിയാണു ശിക്ഷ പ്രഖ്യാപിക്കുക.
കൂട്ടക്കൊലപാതകം കഴിഞ്ഞ്‌ 14 വര്‍ഷങ്ങള്‍ക്കുശേഷമാണു പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്‌.
ഒരു പ്രത്യേക വിഭാഗത്തിനു നേരെ നടന്ന ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്ന കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ ആസൂത്രണസ്വഭാവമില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. കോടതിയുടെ വിധിപ്പകര്‍പ്പ്‌ കിട്ടിയാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന്‌ ഇരുപക്ഷത്തിന്റേയും അഭിഭാഷകര്‍ അറിയിച്ചതിനാല്‍ കേസില്‍ നിയമയുദ്ധം ഇനിയും നീളും.
കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗമായ എഹ്‌സാന്‍ ജഫ്രിയടക്കമുള്ള 69 പേര്‍ കൊലചെയ്യപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 21 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും കഴിഞ്ഞ വ്യാഴാഴ്‌ച കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ കൊലപാതകക്കുറ്റവും 13 പേര്‍ക്കെതിരേ മറ്റു ചെറിയ വകുപ്പുകളുമാണു ചുമത്തിയിരിക്കുന്നത്‌.
ബി.ജെ.പി. നേതാവും മുനിസിപ്പല്‍ കൗണ്‍സലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ അതുല്‍ വൈദ്യ, പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ജി. എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണു ജഡ്‌ജി പി.ബി. ദേശായി വെറുതെവിട്ടത്‌.