ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടി ഉയരും.

09:11 am 20/11/2016
images (3)

പനാജി: ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടി ഉയരും. 88 രാജ്യങ്ങളിൽ നിന്നുള്ള 194 ചിത്രങ്ങൾ ആണ്. ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് 3 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇടം നേടിയത്.
സിനിമാസ്വാദകരുടെ കണ്ണും മനസ്സും ഇനിയുള്ള ഒരാഴ്ച ഗോവയിൽ. നാൽപത്തിയേഴാമത് മേളയ്ക്ക് തിരശ്ശീല ഉയരുമ്പോൾ ഇക്കുറിയും ചലച്ചിത്രപ്രേമികളെ ആകർഷിക്കുന്ന ഒത്തിരി സിനിമകൾ പ്രതീക്ഷിക്കാം. കഴിഞ്ഞ മാസം വിടപറഞ്ഞ വിഖ്യാത പോളിഷ് സംവിധായകൻ ആന്ദ്രേ വൈദയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്‍റെ അവസാനസിനിമ ആഫ്റ്റർ ഇമേജ് ആണ് ഉദ്ഘാടനചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രദർശിപ്പിക്കുന്നത് 194 ചിത്രങ്ങൾ. കാനിൽ തിളങ്ങിയ 12 സിനിമകളാണ് മേളയുടെ ഹൈലൈറ്റ്. 2 ഇന്ത്യൻ സിനിമകളടക്കം 15 ചിത്രങ്ങൾ മത്സരവിഭാഗത്തിൽ. സംസ്കൃത സിനിമ ഇഷ്ടി, മാനസ് മുകുൾ പാലിന്റെ കളേഴ്സ് ഓഫ് ഇന്നസെൻസ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ.
പനോരമയിലെ ഉദ്ഘാടനചിത്രം കൂടിയാണ് മലയാളിയായ ഡോ.ജി പ്രഭ ഒരുക്കിയ ഇഷ്ടി. കേരളത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ സംസ്കൃതസിനിമ ഒരുക്കിയിരിക്കുന്നത്
പനോരമ വിഭാഗത്തിൽ ആകെ 22 ചിത്രങ്ങൾ. അതിൽ മൂന്നെണ്ണം മലയാളം. ജോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, ജയരാജിന്റെ വീരം, എംബി പദ്മകുമാറിന്റെ രൂപാന്തരം. കൊറിയൻ സിനിമകൾക്ക് ഇത്തവണ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും. കിം ജി വൂൺ സംവിധാനം ചെയ്ത ദ ഏയ്ജ് ഓഫ് ഷാഡോസ് ആണ് സമാപന ചിത്രം
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഇവാൻ പാസെർ അദ്ധ്യക്ഷനായ ജൂറി ആകും അവാർഡ് ജേതാക്കളെ നിശ്ചയിക്കുക. ഉദ്ഘാടനചടങ്ങിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ മുഖ്യാതിഥിയാകും. സമാപനചടങ്ങിലെ അതിഥി സംവിധായകൻ എസ്എസ് രാജമൗലിയാണ്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെ ഗോവയില്‍ ആദരിക്കും.