ചലച്ചിത്ര സംവിധായകനും നടനുമായ രാജന്‍ ശങ്കരാടി കുഴഞ്ഞ് വീണു മരിച്ചു

12.00 PM 02-08-2016
RAJAN
ചലച്ചിത്ര സംവിധായകനും നടനുമായ ആലുവ എടത്തല അനിഴം വീട്ടില്‍ രാജന്‍ ശങ്കരാടി (63) കുഴഞ്ഞ് വീണു മരിച്ചു. അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിയുടെ ബന്ധുവായിരുന്നു. പി. രാജഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചെറായി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആലുവ ടാസ് റോഡില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ടാസ് റോഡിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു രാജന്‍ ശങ്കരാടി. ഉടന്‍ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
1985 ല്‍ റിലീസ് ചെയ്ത ഗുരുജി ഒരു വാക്ക് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 1998 ല്‍ മീനത്തില്‍ താലിക്കെട്ട്, 2013 ല്‍ ക്ലീയോപാട്ര എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ദിലീപിനെ ജനപ്രിയ നായക പദവിയിലേയ്ക്ക് ഉയര്‍ത്തിയ ചിത്രമാണ് മീനത്തില്‍ താലിക്കെട്ട്. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് രാജന്‍ ശങ്കരാടി സിനിമയിലെത്തുന്നത്. തുടര്‍ന്ന് സംവിധായകന്‍ ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായി. ചീഫ് അസോസിയേറ്റ് ഡയറക്ടറായി നസ്രാണി, ജൂലൈ നാല്, പോത്തന്‍ വാവ, റണ്‍വേ, മറുപുറം എന്നീ ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി. മാമ്പഴക്കാലം, പത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, ലേലം, ധ്രുവം, കൗരവര്‍, എന്റെ സൂര്യപുത്രിയ്ക്ക എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജി തമ്പി, സിബി മലയില്‍, ഫാസില്‍, കെ. മധു എന്നിവരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷാറാണി. മക്കള്‍: സൂരജ് (മുംബൈ), പാര്‍വ്വതി (എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി).
സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചര മണിക്ക് സ്വവസതിയില്‍ വെച്ച് നടക്കും.