ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. വിനോദമേഖലയില്‍ 28 ശതമാനം സേവന നികുതി വർധിപ്പിച്ചതിനെതിരെ നടനും സംവിധായകനുമായ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന.
കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യവും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാറിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്.ടിയിൽ തിരുത്ത് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്റ്റ്ലി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നിലവിൽ വിനോദ നികുതിയുടെ ശരാശരി 29.1 ശതമാനമായിരുന്നു. അത് ജി.എസ്.ടിയുടെ കീഴിൽ 28 ശതമാനമാക്കി നിശ്ചയിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമ മേഖല തകരുമെന്നും താനടക്കമുള്ള പലരും അഭിനയം നിര്‍ത്തേണ്ടി വരുമെന്നും കമൽ ഹാസൻ പ്രതികരിച്ചിരുന്നു. ‘‘ചരക്കു സേവന നികുതി 18 ശതമാനമാക്കി കുറച്ചില്ലെങ്കില്‍ പ്രാദേശിക സിനിമകള്‍ക്ക് അതിജീവിക്കാനാകില്ല. തോന്നിയ പോലെ നികുതി പിരിക്കാന്‍ ഇതെന്താ ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ’’ എന്നായിരുന്നു കമലിെൻറ പ്രതികരണം.