ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം.

08:24 am 22/9/2016
images (2)
കാണ്‍പുര്‍: ഉരുണ്ടുകൂടുന്ന മേഘങ്ങള്‍ക്ക് തഴെ കിവികള്‍ക്ക് കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്രയാണം 500ന്‍െറ പടികടക്കുന്ന ചരിത്ര മത്സരം വ്യാഴാഴ്ച തുടങ്ങുമ്പോള്‍ ന്യൂസിലന്‍ഡിന്‍െറ പേസ് ആക്രമണത്തെക്കാള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നത് കാണ്‍പുരിന് മേല്‍ ഉരുണ്ടുകൂടുന്ന മേഘങ്ങളാണ്. ചരിത്ര മത്സരം മഴയെടുക്കുമോ എന്ന ആശങ്കക്ക് നടുവില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാകും. അടുത്ത ആറ് ദിവസം മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം ഫലിക്കരുതെന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും കാണ്‍പുരിലിറങ്ങുന്നത്.

500ന്‍െറ നാഴികക്കല്ല് പിന്നിടുന്ന മത്സരത്തില്‍ ഇന്ത്യ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കിവികളെ കാത്തിരിക്കുന്നത് കറക്കി വീഴ്ത്തുന്ന വാരിക്കുഴിയാണ്. ഇത് മുന്നില്‍കണ്ട് രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലത്തെിയിരിക്കുന്നത്.
ചരിത്രവും ഇന്ത്യക്ക് അനുകൂലമാണ്. 1998ന് ശേഷം ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് പോലും ഇന്ത്യയില്‍ ജയിച്ചിട്ടില്ല. കഴിഞ്ഞ 14 ടെസ്റ്റിലും തോല്‍വിയോ സമനിലയോ ആയിരുന്നു ഫലം. അതേസമയം, നാട്ടില്‍ കളിച്ച കഴിഞ്ഞ പത്ത് ടെസ്റ്റില്‍ ഒമ്പതിലും ഇന്ത്യയാണ് വിജയക്കൊടി പാറിച്ചത്. മഴമൂലം സമനിലയിലായ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മാത്രമാണ് ഇതിന് അപവാദം.

സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായ അശ്വിനും അമിത് മിശ്രക്കും പുറമെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജദേജയും ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഇശാന്ത് ശര്‍മക്ക് ഡെങ്കിപ്പനി പിടിപെട്ട സാഹചര്യത്തില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമായിരിക്കും പേസ് നിരയെ നയിക്കുക.
ഓപണിങ്ങാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഇടംകൈയന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ മോശം ഫോം തുടരുകയാണ്. മുരളി വിജയും ലോകേഷ് രാഹുലും ഇന്നിങ്സ് തുറക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ പരിഗണിച്ചിരുന്ന രോഹിത് ശര്‍മക്കും ഫോമിലേക്കത്തൊനായിട്ടില്ല.

ആദ്യ മത്സരത്തില്‍ പരീക്ഷണത്തിന് മുതിരാതെ രോഹിതിന് പകരം നായകന്‍ വിരാട് കോഹ്ലിയായിരിക്കും വണ്‍ഡൗണായി ക്രീസിലത്തെുക. നാലാമനായി പൂജാരയെ പരിഗണിക്കും. രഹാനെയും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. കാര്യമായ പരിശീലന മത്സരങ്ങളില്ലാതെയാണ് ന്യൂസിലന്‍ഡ് കാണ്‍പുരിലത്തെിയത്. യുവനിരയുമായിറങ്ങുന്ന സന്ദര്‍ശക ടീമില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലര്‍ക്കും മാര്‍ട്ടിന്‍ ഗുപ്റ്റിലിനും ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച് പരിചയമുണ്ട്. പേസ് ബൗളര്‍ ടിം സൗത്തി പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതാണ് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. നട്ടെല്ലിനേറ്റ പരിക്ക് മൂലം ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷമും ആദ്യ ടെസ്റ്റിനുണ്ടാവില്ല. സ്പിന്നര്‍മാരായ മിച്ചല്‍ സാന്‍റ്നറിലും സോധിയിലുമാണ് ന്യൂസിലന്‍ഡിന്‍െറ പ്രതീക്ഷയും ഇന്ത്യയുടെ പേടിയും. ഇന്ത്യയില്‍ നടന്ന 20ട്വന്‍റി ലോകകപ്പില്‍ ബാറ്റിങ് വിക്കറ്റുകളില്‍ പോലും ഇവര്‍ നന്നായി ബൗള്‍ ചെയ്തിരുന്നു.