ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്

10:10 AM 20/07/2016
download (3)
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്. ദലിത് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ദിവസമായി നടന്ന പ്രതിഷേധ പരിപാടിക്കിടെ 13 യുവാക്കളാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഉനയില്‍ ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു സംഘം 4 തുകല്‍പണിക്കാരെ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. വിഡിയോയിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിനുത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പലയിടത്തും അക്രമാസക്തമായി തന്നെ തുടരുകയാണ്. പ്രതിഷേധക്കാരുടെ കല്ലറേില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

പ്രധാന റോഡുകളിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. സംഭവത്തിന് ഉത്തരവാദികളായ 8 പേരെയും പ്രതിഷേധക്കാരില്‍ 16 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറിയതായും കുറ്റക്കാരായ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞു.

അക്രമത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു.