നഴ്സിനെ മർദിച്ച അകാലിദൾ നേതാവും മകനും അറസ്റ്റിൽ

O6:18 PM 24/09/2016
download (1)
മോഗ: പഞ്ചാബിലെ മോഗയിൽ ഗർഭിണിയായ നഴ്സിനെ മർദിച്ച അകാലിദൾ നേതാവ് പരംജിത്ത് സിങ്ങും മകൻ ഗുർജിതും അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ഒളിവിലായ പരംജിത്ത് സിങ്ങിനെയും ഗുർജിതിനെയും ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെത്തിയ പരംജിത്ത് സിങ്ങും മകൻ ഗുർജിതും ചേർന്ന് ഗർഭിണിയായ നഴ്സിനെ മർദിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മോഗയിലെ ഗോയൽ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഗിയുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് പരംജിത്ത് സിങിനോടും ഗുർജിത്തിനോടും നഴ്സ് തങ്ങളുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടർന്ന് അവർ തന്നോട് കയർക്കുകയും തള്ളി താഴെയിടുകയും മർദിക്കുകയുമായിരുന്നുവെന്ന് നഴ്സ് രമൺദീപ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. രമൺദീപിെൻറ പരാതിയിൽ ഇരുവർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമം 451, 323, 506,34 എന്നീ വകുപ്പുകൾ പ്രകാരം ഭഗാപുരാനാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരംജിത്തിന്‍റെ ഭാര്യ ദൽജിത് കൗർ ഗ്രമമുഖ്യയാണ്.