നഴ്‌സുമാരുടെ അവസ്ഥ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവസ്ഥ പരിശോധിക്കുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കാന്‍ കേന്ദ്രത്തിനു സുപ്രീംകോടതി നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സുമാരുടെ ശമ്പള, വേതന വ്യവസ്ഥയെ കുറിച്ചു പരിശോധിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കുകയും ആറ് മാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യണമെന്നും ജസ്റ്റീസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിംഗ്, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ളവ പിടിച്ചുവച്ച് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും നഴ്‌സുമാരെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു കിട്ടുന്ന ശമ്പളത്തിനും ആനുകുല്യത്തിനും അനുസൃതമായ വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.

നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ട തു അതത് സംസ്ഥാന സര്‍ക്കാരുകളാണെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നഴ്‌സുമാരുടെ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നുണെ്ടന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാതെയാണ് നഴ്‌സുമാരുടെ തൊഴില്‍ പീഡനം അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു സമിതി രൂപീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചത്