നോട്ട് അസാധുവാക്കൽ നടപടിയിൽ നിലപാട് മാറ്റി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി

12:05 PM 21/12/2016
images (1)

ഹൈദരാബാദ്: നോട്ട് അസാധുവാക്കൽ നടപടിയിൽ നിലപാട് മാറ്റി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കള്ളപ്പണം പിടിച്ചെടുക്കാനും സോത്രസ് ഇല്ലാത്ത നിക്ഷേപം കണ്ടെടുക്കാനുമെല്ലാം നോട്ട് നിരോധം കൊണ്ട് കഴിഞ്ഞു. എന്നാൽ കറൻസി പ്രതിസന്ധി നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണെന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കൽ നമ്മൾ ആഗ്രഹിച്ചതല്ല. നാൽപതിലേറെ ദിവസങ്ങൾ പിന്നിടുേമ്പാഴും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. തെലുഗു ദേശം പാർട്ടി എം.പിമാരുടെ യോഗത്തിലാണു ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ കൈവിട്ടു പോകുന്നതായി തുറന്നടിച്ചത്.

ഹുദ്ഹുദ് ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങളെ നേരിടാൻ നമുക്ക് കഴിഞ്ഞെങ്കിലും നോട്ട് മാറ്റത്തെ തുടർന്നുള്ള പ്രതിസന്ധി ഇതുവരെ നിയന്ത്രിക്കായില്ല. ദിവസേന രണ്ടു മണിക്കൂറെങ്കിലും താൻ സംസാരിക്കുന്നത് നോട്ട് മാറ്റത്തെ കുറിച്ചാണ്. അതു സംബന്ധിച്ച പരാതികൾ കേട്ട് തല പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ സഖ്യകക്ഷികളിൽ ശിവസേനയും അകാലിദളും കറൻസി അസാധുവാക്കൽ നടപടിയോടു വിയോജിപ്പുള്ള കക്ഷികളാണ്. സഖ്യകക്ഷിയായ ടി.ഡി.പിയുടെ നേതാവ് ചന്ദ്രബാബു നായിഡു കൂടി വിയോജിപ്പ് പ്രകടമാക്കുന്നതോടെ മുന്നണിയിൽ ബി.ജെ.പി ഒറ്റപ്പെടുകയാണ്.