പതിമൂന്ന് വര്‍ഷത്തിനുശേഷം ഡോളര്‍ ശക്തി പ്രാപിക്കുന്നു

10:59 pm 19/11/2016

– പി. പി. ചെറിയാന്‍
Newsimg1_26661995
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ തകരുമെന്നുളള പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഡോളര്‍ ശക്തി പ്രാപിക്കുന്നതായി സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഡോളര്‍ വില ഇത്രയും ഉയരുന്നതെന്ന് ന്യുയോര്‍ക്ക് ഒ നീല്‍ സെക്യൂരിറ്റി ഡയറക്ടര്‍ കെന്‍ പോള്‍കറി പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയപരിപാടികള്‍ ശരിയാണെന്ന് തെളിയുന്നതിന്റെ സൂചനയാണ് ഡോളര്‍ ശക്തിപ്പെടുന്നതിന് ഇടയാക്കിയെന്നും കെന്‍ അഭിപ്രായപ്പെട്ടു. ഡോളര്‍ ശക്തിപ്പെടുന്നത് അമേരിക്കന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുണ്ട്.

ഡോളറുമായുളള യൂറോ വിനിമയ നിരക്ക് .3ശതമാനം കുറഞ്ഞു. 1.0593ല്‍ എത്തിയത് ഡോളര്‍ വാങ്ങി കൂട്ടുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഷിക്കാഗോ ബ്രോക്കറേജ് (ടിജെഎം) ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് വിഭാഗം തലവന്‍ റിച്ചാര്‍ഡ് സ്കാലോങ്ങും പറയുന്നു. ഇന്ത്യന്‍ രൂപയുമായുളള ഡോളര്‍ വിനിമയ നിരക്കിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഈ ആഴ്ചയില്‍ ആദ്യം ഒരു ഡോളറിന് 66 രൂപയുണ്ടായിരുന്നത് വാരാന്ത്യമായതോടെ 68 മുകളില്‍ എത്തിയത് വിദേശ മലായളികളെ കൂടുതല്‍ ഡോളറുകള്‍ നാട്ടിലേക്കു അയയ്ക്കുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെട്ടതോടെ സ്വര്‍ണ്ണ വിലയില്‍ കുറവ് അനുഭവപ്പെട്ടു.(.7%).

ഇന്ത്യന്‍ കറന്‍സിയുടെ അസ്ഥിരത, ഡോളര്‍ വില ഇനിയും വര്‍ദ്ധിക്കുന്നതില്‍ സാധ്യതയുളളതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.