ഭോപ്പാൽ: ജയിൽചാടിയെന്നാരോപിച്ച് എട്ടു സിമി പ്രവർത്തകരെ കൊലപ്പെടുത്തിയ നടപടിയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് മധ്യപ്രദേശ് സർക്കാർ താൽക്കാലികമായി റദ്ദാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ അന്വേഷണം പൂർത്തിയായതിന് ശേഷമേ ഉപഹാരം നൽകൂവെന്ന് സർക്കാർ പ്രതിനിധി വ്യക്തമാക്കി.
നടപടിയിൽ പങ്കെടുത്ത പോലീസുകാർക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത്കൂടാതെ ഏറ്റുമുട്ടൽ നടന്ന ആചാർപുര ഗ്രാമനിവാസികൾക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ശിവരാജ് സിങ് ചൗഹാന്‍റെ നടപടി വിവാദത്തിലായിരുന്നു.
എട്ട് സിമി പ്രവർത്തകരെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതുൾപ്പടെ വിമർശം ഉയരുന്നതിനിടക്കുള്ള മധ്യപ്രദേശ് സർക്കാരിന്‍റെ പുതിയ നീക്കത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ധനസഹായ പ്രഖ്യാപനം കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം. സംഭവത്തിൽ റിട്ടയേർഡ് ജസ്റ്റിസ്എസ്.കെ പാണ്ഡെയാണ് അന്വേഷണം നടത്തുക.