പോരാട്ടത്തിന് ഇറാഖി സൈന്യം ഫല്ലൂജയില്‍

09:06am 31/5/2016
fallujah_war rubble

ബഗ്ദാദ്: ഫല്ലൂജ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുന്നതിന് സൈന്യം അന്തിമ പോരാട്ടം തുടങ്ങി. ബഗ്ദാദിനടുത്ത ഈ നഗരത്തില്‍ 50,000ത്തിലേറെ സിവിലിയന്മാരാണ് കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്നു ദിശകളിലൂടെയാണ് പീരങ്കികളും യുദ്ധടാങ്കുകളുമായി
സൈന്യം ഫല്ലൂജയില്‍ പ്രവേശിച്ചത്. ഫല്ലൂജയിലെ തെക്കന്‍ മേഖലയായ നെയ്മിയയില്‍നിന്ന് സ്ഫോടനത്തിന്‍െറയും വെടിവെപ്പിന്‍െറയും ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി സൈന്യത്തോടൊപ്പം തീവ്രവാദവിരുദ്ധ സര്‍വിസും അന്‍ബാര്‍ പൊലീസും ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എസില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ലഫ്. ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി പറഞ്ഞു. ഞായറാഴ്ച ഫല്ലൂജ അതിര്‍ത്തിയില്‍ മുന്നേറ്റം നടത്തിയതായി സൈന്യം അവകാശപ്പെട്ടിരുന്നു. മേയ് 23 മുതലാണ് ഫല്ലൂജ പിടിച്ചെടുക്കാന്‍ ഓപറേഷന്‍ തുടങ്ങിയത്.
പോരാട്ടം രൂക്ഷമായതോടെ 3000ത്തോളം ജനങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു. നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവരെ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ഐ.എസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 2014 ജനുവരിയിലാണ് ഫല്ലൂജ ഐ.എസ് പിടിച്ചെടുത്തത്.

ഐ.എസിന്‍െറ അധീനതയിലായ ശേഷം ജനങ്ങള്‍ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവിക്കുന്നതായി യു.എന്നും ഹ്യൂമന്‍ റൈറ്റ്സ്ാച്ചും വെ ളിപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനകം നഗരത്തില്‍ നിന്ന് ഐ.എസിനെ തുരത്താന്‍ കഴിയുമെന്നാണ് സൈന്യത്തിന്‍െറ പ്രതീക്ഷ. നഗരത്തിനുള്ളില്‍ 400നും 1000ത്തിനുമിടയില്‍ മികച്ച പരിശീലനം ലഭിച്ച ഐ.എസ് തീവ്രവാദികളുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഫല്ലൂജയില്‍ ഇറാഖിസൈന്യത്തിന്‍െറ ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബഗ്ദാദില്‍ ഐ.എസിന്‍െറ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. അടുത്തിടെ ബഗ്ദാദില്‍ നടന്ന രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. യുദ്ധമുന്നണികളില്‍നിന്ന് സുരക്ഷാസേനയുടെ ശ്രദ്ധ തിരിക്കാനാണ് ഐ.എസ് സ്ഫോടനം തുടരുന്നതെന്നും റിപോര്‍ട്ടുണ്ട്.