10:27 am 31/3/2017
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ രാജിയിലേക്കുനയിച്ച ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനൽ ഖേദം പ്രകടിപ്പിച്ചു. മംഗളം സിഇഒ അജിത് കുമാറാണ് ഖേദം പ്രകടിപ്പിച്ചത്. മന്ത്രിയുടെ രാജിയിലേക്കുനയിച്ച സംഭാഷണവുമായി ബന്ധപ്പെട്ട് ഖേദമുണ്ടെന്നാണ് അജിത്കുമാർ അറിയിച്ചത്. മംഗളം ചാനലിൽ ഏതാനും മിനിറ്റുകൾ പ്രത്യക്ഷപ്പെട്ടാണ് അജിത്കുമാർ ഖേദം പ്രകടിപ്പിച്ചത്.
മന്ത്രിയെ വിളിച്ചത് ചാനലിലെ വനിതാ മാധ്യമപ്രവർത്തകയാണെന്ന് അജിത്കുമാർ വെളിപ്പെടുത്തി. പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയതെന്നായിരുന്നു ചാനൽ അവകാശവാദം. ഇത് ഇപ്പോൾ ചാനൽ തന്നെ തിരുത്തിയിരിക്കുകയാണ്. എട്ടു പേരടങ്ങുന്ന സംഘത്തെയാണ് സ്റ്റിംഗ് ഓപ്പറേഷനായി ചാനൽ നിയോഗിച്ചിരുന്നത്. ഇതിൽ ഒരു മാധ്യമപ്രവർത്തകയാണ് മന്ത്രിയുമായി അടുപ്പമുണ്ടാക്കി കെണിയൊരുക്കിയത്. സംഭവത്തിൽ മറ്റു ഏഴു പേർക്കും പങ്കില്ലെന്നും മംഗളം സിഇഒ പറയുന്നു.
ഭാവിയിൽ തെറ്റുകൾ ഉണ്ടാകാതിരിക്കുന്നതിന് എഡിറ്റോറിയൽ വിഭാഗത്തിൽ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. ഒരു വീഴ്ചയുടെ പേരിൽ പുതിയ മാധ്യമ സംരംഭത്തെ തകർക്കാൻ ആരും ഒരുങ്ങരുതെന്നും അജിത്കുമാർ അഭ്യർഥിച്ചു.