ഭീകരബന്ധം: സൗദിയില്‍ 54 പേര്‍ പിടിയില്‍

09:33 am 19/9/2016
images (6)
റിയാദ്: ഹജ്ജ് വേളയില്‍ സൗദിയില്‍ 54 പേര്‍ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ മുപ്പത് പേര്‍ സൗദി സ്വദേശികള്‍ ആണ്. അറഫാ സംഗമം നടക്കുന്ന ദിവസം മാത്രം പതിനൊന്ന് പേര്‍ അറസ്റ്റിലായി.
ഹജ്ജ് വേളയില്‍ സൗദിയില്‍ ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ പരിശോധന ശക്തമാക്കിയിരുന്നു. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ അറഫാ സംഗമം നടന്ന ദുല്‍ഹജ്ജ് ഒമ്പത് വരെ നടത്തിയ പരിശോധനയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന അമ്പത്തിനാല് പേര്‍ അറസ്റ്റിലായി. ഇതില്‍ മുപ്പത് സൌദികളും, പതിമൂന്ന് ബഹ്രൈനികളും ഉള്‍പ്പെടും. ബ്രൂണെ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ള പതിനൊന്ന് പേര്‍.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ആളാണ് ബ്രൂണെ സ്വദേശി. അറഫാ ദിവസമായ ദുല്‍ഹജ്ജ് ഒമ്പതിന് റിയാദില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ഇതിനു പുറമേ പത്ത് സൌദികളും ഇതേ ദിവസം പിടിയിലായി. ദുല്‍ഹജ്ജ് ഒന്നിന് ഒമ്പത് ബഹ്രിനികളും, മൂന്നു പാകിസ്ഥാനികളും, രണ്ടു സൌദികളും, യു.എ.ഇ,യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരോരുത്തരും പിടിയിലായി. ദുല്‍ഹജ്ജ് മൂന്നു മുതല്‍ എട്ടു വരെ ദിവസങ്ങളില്‍ പതിനാറു സൌദികളും, നാല് ബഹ്രൈനികളും, മൂന്നു യമനികളും, രണ്ട് സിറിയക്കാരും ഒരു ഇറാഖി പൌരനും പിടിയിലായി. പിടിയിലാവരെ കുറിച്ചു കൂടുതല്‍ അന്വേഷണം നടന്നു വരിയകാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ പിടിയിലായത്. ഹജ്ജ് വേളയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഹറം പള്ളിയുടെ പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാത്രം അയ്യായിരത്തോളം നിരീക്ഷണ ക്യാമറക് സ്ഥാപിച്ചിരുന്നു. കണ്‍ട്രോള്‍ റൂമിലിരുന്ന് സംശയിക്കപ്പെടുന്നവരെ സൂം ചെയ്ത് നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിച്ചു.