ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി.

09:40 am 31/10/2016

download

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. ഹെഡ് കോൺസ്റ്റബിൾ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്.

സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം മുങ്ങിയ ദിവസമാണ് തടവുകാർ രക്ഷപ്പെടാൻ തെരഞ്ഞെടുത്തത്.

സ്റ്റീൽ പ്ലേറ്റും ഗ്ലാസും കൊണ്ട് കഴുത്തിനേറ്റ മുറിവാണ് ഗാർഡിന്‍റെ മരണത്തിന് കാരണമെന്ന് ഡി.ഐ.ജി പറഞ്ഞു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാൻ പൊലീസും ജയിൽ അധികൃതരും സംയുക്ത പരിശോധന ആരംഭിച്ചു. തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് അറിയിച്ചു.

2013ൽ ഏഴു സിമി പ്രവർത്തകർ ജയിൽ ചാടിയിരുന്നു. ഭോപ്പാലിൽ നിന്ന് 280 കിലോമീറ്റർ അകലെ ഖാന്ദ്വ ജയിലിലായിരുന്നു സംഭവം. കുളിമുറിയുടെ ഭിത്തി തകർത്തായിരുന്നു ഇത്.

ഉത്തർപ്രദേശിലെ അലിഗഡിൽ 1977 ഏപ്രിലിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് സിമി. സിമിയുടെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.