മാതാപിതാക്കള്‍ ജയിലില്‍; ന്യൂജേഴ്‌സിയില്‍ മാത്രം 65000കുട്ടികള്‍ ദാരിദ്ര്യത്തില്‍

04:38pm 27/4/2016
പി.പി.ചെറിയാന്‍

1461740578_1461740578_jail_0
ന്യൂജേഴ്‌സി: വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ പിടിക്കപ്പെട്ടു ന്യൂജേഴ്‌സിയില്‍ മാത്രം ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ 65000 ലേറെ കുട്ടികള്‍ ദാരിദ്ര്യത്തിലും, മാനസിക സമ്മര്‍ദ്ദത്തിലും, സ്‌ക്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാതേയും നിരാലംബരായി കഴിയുന്നതായി ആനി ഇകെയ്‌സി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ഏപ്രില്‍ 25 തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയാടിസ്‌ഥാനത്തില്‍ 5 മില്യണ്‍ കുട്ടികളാണ്‌ ഇത്തരം സാഹചര്യത്തില്‍ കഴിയുന്നത്‌. ഈ കുട്ടികള്‍ ശാരീരികമായും, മാനസീകമായും പീഡിപ്പിക്കപ്പെടുകയും, സമൂഹത്തില്‍ നിന്നും അന്യപ്പെട്ടു കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭരണകര്‍ത്താക്കളും, നിയമപാലകരും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നടപടികളെ കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ന്യൂജേഴ്‌സി അഡ്വക്കേറ്റ്‌സ്‌ ഫോര്‍ ചില്‍ഡ്രന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ സിസിലിയ സില്‍കിന്‍ഡ്‌സ്‌ റിപ്പോര്‍ട്ടിനെ കുറിച്ചു അഭിപ്രായപ്പെട്ടു.
മാതാപിതാക്കളെ ജയിലിലടക്കാന്‍ ഉത്തരവിടുന്ന ജഡ്‌ജിമാര്‍ കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശം നല്‍കുന്നത്‌ ഉചിതമായിരിക്കുമെന്നും ഇദ്ദേഹം ചൂണ്ടികാട്ടി. മറ്റുകുട്ടികളെ പോലെ ഈ കുട്ടികള്‍ക്കും ഭരണഘടന തുല്യമായ അവകാശമാണ്‌ നല്‍കുന്നത്‌. ജയിലില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും, ഫാദര്‍ഹുഡ്‌ പ്രോഗ്രാമിലൂടെ, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ കുട്ടികളെ എങ്ങനെ സ്‌നേഹിക്കണം, എന്തെല്ലാം തരത്തില്‍ പിന്തുണ നല്‍കണം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്‌. ജുവനൈല്‍ ജസ്‌റ്റിസ്‌ കമ്മീഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെവിന്‍ ബ്രൗണ്‍ പറഞ്ഞു.
മുതിര്‍ന്ന നാലു അമേരിക്കകാരിലൊരാള്‍ വീതം ക്രിമിനല്‍ റിക്കാര്‍ഡില്‍ ഉള്ളവരാണെന്നും, 23 വയസ്സിനു താഴെയുള്ള 33 ശതമാനമെങ്കിലും ഒരിക്കലെങ്കിലും അറസ്‌ററിലായിട്ടുണ്ടെന്നും ന്യൂജേഴ്‌സി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ സോഷ്യല്‍ ജസ്‌റ്റിസ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു.