മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു

07:19 am 19/6/2017

ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ബമാക്കോയിൽ പാശ്ചാത്യ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ലി ക്യാംപമെന്‍റ് റിസോർട്ടിലാണ് വെടിവയ്പുണ്ടായത്. ഭീകരർ ബന്ദികളാക്കിയ 32 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി.

ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഫ്രഞ്ച് സ്വദേശിയാണ്. മറ്റൊരാളുടെ വിവരം ലഭ്യമായിട്ടില്ല. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.