മിസ്ട്രിയെ പുറത്താക്കിയത് ടാറ്റയുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താന്‍

10:08 am 27/10/2016
download
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റ നേരിടുന്നത് ചരിത്രത്തിലെ പ്രക്ഷുബ്ധ നാളുകള്‍. തങ്ങളുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്്.

സൈറസ് മിസ്ട്രിയുടെ നേതൃത്വത്തില്‍ അസ്വസ്ഥനായ രത്തന്‍ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍െറ തലപ്പത്ത് തിരിച്ചത്തെുകയായിരുന്നു. സാമ്പത്തിക തിരിച്ചടിക്കിടെ പെട്ടെന്നുണ്ടായ പുറത്താക്കല്‍ തീരുമാനം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ടാറ്റ ഗ്രൂപ്പിന്‍െറ വരുമാനം 4.6 ശതമാനം നഷ്ടത്തിലായിരുന്നു. കഴിഞ്ഞ മാസം 3200 കോടി രൂപയുടെ പാദവാര്‍ഷിക നഷ്ടം നേരിട്ട ടാറ്റ സ്റ്റീലിനാണ് ഏറ്റവും കനത്ത ആഘാതം.

നേതൃത്വപരമായ പ്രശ്നമല്ല, സാമ്പത്തികഘടകങ്ങളാണ് മിസ്ട്രിക്ക് പുറത്തേക്ക് വഴിതെളിച്ചതെന്ന് മുംബൈ ആസ്ഥാനമായ ഇക്കണോമിക്സ് റിസര്‍ച് ആന്‍ഡ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്‍െറ മാനേജിങ് ഡയറക്ടര്‍ ജി. ചൊക്കലിംഗം അഭിപ്രായപ്പെട്ടു. തന്‍െറ നിയന്ത്രണത്തിന് വെളിയിലുള്ള സാഹചര്യങ്ങളാലാണ് മിസ്ട്രിക്ക് ജോലി നഷ്ടമായതെന്നും ചൊക്കലിംഗം പറഞ്ഞു.

2012ല്‍ രത്തന്‍ ടാറ്റക്കു പിന്നാലെ ചെയര്‍മാന്‍ പദവിയിലത്തെുമ്പോള്‍ ടാറ്റ കുടുംബത്തിന് പുറത്തുനിന്ന് ഈ പദവിയിലത്തെുന്ന ആദ്യയാളായിരുന്നു മിസ്ട്രി. അദ്ദേഹത്തെ ഒരു വര്‍ഷംമുമ്പേ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പില്ലാതെയാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുന്നത്.
അതേസമയം, കോര്‍പറേറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് തന്‍െറ പുറത്താക്കലെന്ന് സൈറസ് മിസ്ട്രി അഭിപ്രായപ്പെട്ടു. മാത്രമല്ല, നിയമവിരുദ്ധവുമാണ്. നടപടി തന്നെ ഞെട്ടിച്ചതായി ബോര്‍ഡ് അംഗങ്ങള്‍ക്കും ട്രസ്റ്റിനും അയച്ച ഇ-മെയിലില്‍ മിസ്ട്രി പറഞ്ഞു. തനിക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ളെന്നും അദ്ദേഹം ആരോപിച്ചു.