7:16 am 14/5/2017
കോൽക്കത്ത: ഐപിഎൽ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനമുറപ്പിച്ചു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് 20 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് ഉറച്ചിരുന്നത്. ഒന്‍പതു റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മുംബൈ ഉയർത്തിയ 174 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 33 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് കോൽക്കത്ത ടോപ് സ്കോറർ. മുംബൈക്കായി ടിം സൗത്തി, വിനയ് കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെടുത്തു. അന്പാട്ടി റായിഡു (37 പന്തിൽ 63), സൗരഭ് തിവാരി (43 പന്തിൽ 52), രോഹിത് ശർമ (27), എന്നിവരുടെ ബാറ്റിംഗാണ് മുംബൈയെ മികച്ച നിലയിലെത്തിച്ചത്. തിവാരി-റായിഡു മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റണ്‍സ് കൂട്ടിച്ചേർത്തു. കോൽക്കത്തയ്ക്കായി ട്രെൻഡ് ബോൾട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഇതോടെ പ്ലേഓഫ് കളിക്കുന്ന മറ്റു രണ്ടു ടീമുകളെ നിശ്ചയിക്കുന്നത് ഞായറാഴ്ചത്തെ പൂന-പഞ്ചാബ് മത്സരത്തിലേക്കു നീണ്ടു. മത്സരത്തിൽ പഞ്ചാബ് വിജയിച്ചാൽ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് പ്ലേഓഫ് ഉറപ്പിക്കും. പൂനയുടെ റണ്‍റേറ്റ് താരതമ്യേന കുറവാണ്. കോൽക്കത്തയ്ക്ക് 14 മത്സരങ്ങളിൽനിന്ന് 16 പോയിന്റാണുള്ളതെങ്കിലും പൂന, പഞ്ചാബ് ടീമുകളേക്കാൾ മികച്ച റണ്‍റേറ്റുള്ളത് ടീമിനു പ്ലേഓഫ് ഉറപ്പിക്കാൻ തുണയാകും. മുംബൈ, ഹൈദരാബാദ് ടീമുകൾ നേരത്തെതന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.