മുല്ലപ്പെരിയാ‌ർ പാട്ടക്കരാറിന് 130 വയസ്

10:29 am 29/10/2016

images (5)
ഇടുക്കി: കേരളവും തമിഴ്നാട്ടും തമ്മിലുള്ള വിവാദമായ മുല്ലപ്പെരിയാർ പാട്ട കരാറിന് ഇന്ന് 130 വയസ്സ് തികയുന്നു. 1886 ഒക്ടോബര്‍ 29-നാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളും അന്നത്തെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ 999 വർഷത്തെ മുല്ലപ്പെരിയാർ പട്ടക്കരാർ ഒപ്പുവച്ചത്.
1800 ൽ ബ്രിട്ടീഷുകാർ മധുര രാജ്യം കീഴടക്കിയതോടെയാണ് മുല്ലപ്പെരിയാറിൽ നിന്നും അവിടേക്ക് വെള്ളം കൊണ്ടുപോകുക എന്ന ആശയം ഉദിച്ചത്. 1808 ൽ സർ ജെയിംസ് കാൾസൺ തിരുവിതാംകൂറിലെ നദികളെക്കുറിച്ചു പഠിച്ച് ബ്രീട്ടീഷ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കാൻ കാരണമായത്. 1862 ൽ മേജർ റൈവ്സാണ് അണക്കെട്ടിന്റെ രൂപ രേഖ തയ്യാറാക്കി. 1887 ൽ മദ്രാസ് ഗവർണർ ജനറൽ വെൻലോക്ക് പ്രഭുവിനു വേണ്ടി ചീഫ് സെക്രട്ടറി ഹസ്റ്റാർഡ് അണക്കെട്ടിന് തറക്കല്ലിട്ടു. ചുണ്ണാമ്പ്, ശർക്കര, മണൽ തുടങ്ങിയവ ചേർത്തുണ്ടാക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഡാം പണിതത്.
ബ്രീട്ടീഷ് എൻജിനീയർമാരായ ജോൺ പെന്നിക്വിക്കും സ്മിത്തും ചേർന്നാണ് അണക്കെട്ട് നിർമിച്ചത്. 1895 ഒക്ടോബർ ഏഴിന് വെൻലോക്ക് പ്രഭു പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകാൻ 15 അടി വീതിയും 5704 അടി നീളവുമുള്ള തുരങ്കവും ഡാമിനൊപ്പം പണിതു. 1979 ൽ കേന്ദ്ര ജലക്കമ്മീഷൻ നടത്തിയ പരിശോധനയിൽ അണക്കെട്ട് ബലവത്തല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 136 അടിയാക്കി കുറച്ച ജലനിരപ്പ് രണ്ടു വർഷം മുമ്പ് 142 അടിയാക്കി. പുതിയ ഡാമും പുതിയ കരാറും വേണമെന്ന് കേരളത്തിന്റെ ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല.