ന്യൂഡൽഹി: കണ്ണൂർ, കരുണ, കെ.എം.സി.ടി മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വൈകിയവേളയിൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം ഹൈകോടതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ അവശേഷിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഏഴ് വരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം എന്ന നിബന്ധനയോടെയായിരുന്നു ഇത്.
എന്നാല്‍, ഇതിനിടെ, മെറിറ്റ് സീറ്റ് അടക്കം എന്‍.ആര്‍.ഐ ക്വോട്ട ഒഴികെയുള്ള എല്ലാ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജും 7.45 ലക്ഷം രൂപ വാങ്ങാന്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളജും ഹൈകോടതിയില്‍ നിന്ന് അനുമതി നേടിയെടുത്തു. മെറിറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ഇത്രയും ഫീസ് വാങ്ങാനാവില്ളെന്ന് വ്യക്തമാക്കി ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇൗ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. 10 ലക്ഷം രൂപ വാങ്ങാൻ തങ്ങളെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കെ.എം.സി.ടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ജയിംസ് കമ്മിറ്റി അനുവദിച്ച 4,40,000 രൂപ മാത്രമേ മെറിറ്റ് സീറ്റിൽ വാങ്ങാവൂ എന്നാണ് സർക്കാറിന്‍റെ ആവശ്യം.