മേരി കോമും സുരേഷ് ഗോപിയും അടക്കം ആറുപേര്‍ രാജ്യസഭയിലേക്ക്

12:oopm 22/04/2016
rajya-sabha-mps

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് ആറു പേരെ പുതുതായി നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാമനിര്‍ദേശത്തിലൂടെ അംഗങ്ങളാകുന്നവരുടെ ഏഴ് ഒഴിവുകളാണ് ഇപ്പോഴുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ അധികപേരും. കേരളത്തില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ച കാര്യം നേരത്തെ പുറത്തുവന്നിരുന്നു.

സുരേഷ് ഗോപിക്ക് പുറമെ ബി.ജെ.പിയുടെ സുബ്രമണ്യന്‍ സ്വാമി, പത്രപ്രവര്‍ത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപന്‍ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുന്‍ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്‌സിങ് താരം മേരി കോം എന്നിവരാണ് പുതുതായി നാമനിര്‍ദേശം ലഭിച്ചവര്‍. മുന്‍ ക്രിക്കറ്റ് താരവും ലോക്‌സഭയില്‍ ബി.ജെ.പി മുന്‍ എം.പിയുമായ നവജ്യോത് സിങ് സിദ്ദുവിനെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നാണറിയുന്നത്.

ഏഴാമന്റെ കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. നടന്‍ അനുപം ഖേര്‍ പത്രപ്രവര്‍ത്തകന്‍ രജത് ശര്‍മ എന്നിവരാണ് പരിഗണനയിലുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം രാഷ്ട്രപതിയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ടവരുടെ പേര് ശിപാര്‍ശ ചെയ്യുന്നത്. കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളിലുള്ളവരെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്.

വ്യവസായ വിദഗ്ധന്‍ അശോക് ഗാംഗുലി, പത്രപ്രവര്‍ത്തകന്‍ എച്ച്.കെ ദുവ, കോണ്‍ഗ്രസിന്റെ മണിശങ്കര്‍ അയ്യര്‍, ഗാനരചയിതാവ് ജാവേദ് അഖ്തര്‍, മുതിര്‍ന്ന നാടക നടി ബി. ജയശ്രീ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മൃണാള്‍ മിരി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഭല്‍ചന്ദ്ര മുംഗേകര്‍ എന്നിവരുടെ കാലാവധി തീര്‍ന്നതോടെയാണ് രാജ്യസഭയില്‍ ഒഴിവുവന്നത്.

കായികരംഗത്തെ മികവിന് പുറമെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ കൂടിയാണ് മേരി കോമിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായാണ് നാമനിര്‍ദേശം ലഭിച്ചത്. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താരപ്രചാരകനാണ് സുരേഷ് ഗോപി.

പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നവജ്യോത് സിങ് സിദ്ദുവിന് രാജ്യസഭാ അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്. മൂന്ന് തവണ അമൃത്സറില്‍ നിന്ന് ലോക്‌സഭാംഗമായ സിദ്ദു, 2014ലെ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ് ലിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ ജെയ്റ്റ് ലി അമരീന്ദര്‍ സിങ്ങിനോട് പരാജയപ്പെട്ടു.