08:32 am 30/5/2017
ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ഇന്നു ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരത്തേക്കടുക്കുന്ന കാറ്റ് ഉച്ചയോടെ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറും. ലെവൽ -10 വിഭാഗത്തിലാണ് കാറ്റിനെ പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകും. മോറയുടെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ പ്രവേശിച്ചിരുന്നു. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തും. ബംഗ്ലാദേശിനു പ്രളയഭീഷണിയും ഉണ്ട്.
ഇന്ത്യാ സമുദ്രത്തിൽ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ്. ആദ്യത്തേത് മാരുത ഏപ്രിലിൽ ഇന്ത്യോനേഷ്യൻ മേഖലയിലായിരുന്നു. മോറ ശ്രീലങ്കയ്ക്കു കിഴക്ക് രൂപം കൊണ്ട് വടക്ക് – വടക്കുകിഴക്ക് ദിശയിൽ നീങ്ങി. ശ്രീലങ്കയിൽ 175 പേരുടെ മരണത്തിനിടയാക്കിയ പ്രളയവും മണ്ണിടിച്ചിലും മോറ മൂലം ഉണ്ടായി.