യോഗാ ക്ലാസ്സില്‍ നമസ്‌തെ പറയുന്നതിന് നിരോധനം

02:50pm 7/4/2016

പി.പി.ചെറിയാന്‍

unnamed (2)
ജോര്‍ജിയ: യോഗാ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നതിന് മുമ്പ് ‘നമസ്‌തെ’ പറയുന്നത് നിരോധിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഈമെയില്‍ സന്ദേശം അയച്ചു.

ജോര്‍ജിയ ബുള്ളാര്‍ഡ് എലിമെന്ററി സ്‌ക്കൂളിലെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചു പ്രിന്‍സിപ്പാളിന് കത്തയച്ചത്. ക്രിസ്‌തേതര വിശ്വാസം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നു മാതാപിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്താണ് സ്‌ക്കൂള്‍ അധികൃതര്‍ തീരുമാനം എടുത്തത്. കൈകള്‍ കൂപ്പിപിടിച്ച് നമസ്‌തെ പറയുന്നത് യോഗാ ക്ലാസ്സില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്നതാണ്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും, വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. അമേരിക്കയിലെ വിവിധ സ്‌ക്കൂളുകളില്‍ യോഗ പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നത്.
യു.എസ്സിലെ ചില സ്‌ക്കൂളുകളില്‍ യോഗ ഇലക്ടീവ് കോഴ്‌സായി പോലും അംഗീകരിച്ചിട്ടുണ്ട്.
2013 ല്‍ കാലിഫോര്‍ണിയാ സംസ്ഥാനത്തെ സ്‌ക്കൂളിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. ഹിന്ദുയിസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ സ്‌ക്കൂള്‍ അധികൃതര്‍ ഇവരുടെ ആവശ്യം തള്ളുകയും, വെല്‍നസ് പ്രോഗ്രാമിന്റെ ഭാഗമായാണ് യോഗ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത് ചില ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ പ്രവണത വളര്‍ന്നുവരുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം