03:11PM 30/08/2016
ന്യൂഡൽഹി: 2012 ലണ്ടൻ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ യോഗേശ്വർ ദത്തിന് വെള്ളി. നേരത്തെ ഇൗയിനത്തിൽ വെങ്കല മെഡലായിരുന്നു യോഗേശ്വറിെൻറ നേട്ടം.
ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് യോഗേശ്വറിെൻറ വെങ്കല മെഡൽ വെള്ളി മെഡലായത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സുശീൽ കുമാറിന് ശേഷം ഒളിമ്പിക് ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന താരമായി മാറി യോഗേശ്വർ ദത്ത്.
നാലുതവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബെസിക് 2013ൽ റഷ്യയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ലണ്ടൻ ഒളിമ്പിക്സ് സമയത്ത് കണ്ടെത്തിയ സാമ്പിളാണ് റിയോ ഒളിമ്പിക്സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും പരിശോധിച്ചത്. കുഡുഗോവ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ റിയോയിൽ മൽസരത്തിനിറങ്ങിയ യോഗേശ്വർ ദത്ത് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.