11:47 pm 22/12/2016
ന്യൂഡൽഹി: ലഫ്റ്റനൻറ് ഗവർണർ നജീബ് ജങ് രാജി വെച്ചു. പദവിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നജീബ് ജങ് കേന്ദ്രസർക്കാറിന് കത്ത് കൈമാറി.
2013 ജൂലൈ 18 നാണ് നജീബ് ജങ് ഡൽഹിയുടെ 20ാമത് ലഫ്. ഗവർണറായി സ്ഥാനമേറ്റത്. പദവിയുടെ കാലാവധി കഴിയുന്നതിന് 18 മാസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം രാജി വെച്ചത്. പ്രവര്‍ത്തന മേഖലയായ അക്കാദമിക രംഗത്തേക്ക് തന്നെ തിരിച്ചുപോകാനാണ് നജീബ് ജങ് ഉദ്ദേശിക്കുന്നതെന്ന് രാജ്ഭവന്‍ വക്താവ് വ്യക്തമാക്കി.
മധ്യപ്രദേശ് കേഡര്‍ 1973 ബാച്ച് ഐ.എ.എസ് ഓഫീസറായിരുന്ന നജീബ് ജങ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയുടെ 13 വൈസ് ചാന്‍സിലറായിരുന്നു. പെട്രാളിയം മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അരവിന്ദ് കെജ്രി വാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തിനിടയിലാണ് ജങ്ങിെൻറ രാജി. ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സർക്കാർ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ രണ്ടു വർഷമായി സഹകരിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനും ഡൽഹിയിലെ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്. അധ്യാപനത്തിലേക്ക് മടങ്ങുമെന്ന് നജീബ് ജങ് വ്യക്തമാക്കിയതായി ഒാഫീസ് വൃത്തങ്ങൾ അറിയിച്ചു.
അതേമസയം, നജീബ് ജങ്ങിെൻറ രാജി അമ്പരിപ്പിച്ചുവെന്നും ഭാവിയിലെ ഉദ്യമങ്ങൾക്ക് ആശംസകളർപ്പിക്കുന്നുവെന്നും കെജ്രിവാൾ ട്വിറ്റിലൂടെ അറിയിച്ചു.