ലോകകപ്പ് ട്വന്റി20 ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു

27-03-2016
Kohli.jpg.image.784.410
ലോകകപ്പ് ട്വന്റി20യിലെ നിര്‍ണായക മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോട ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പുറത്താകാതെ 82 റണ്‍സുമായി വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചത്.
നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തോല്‍വിയോടെ ഓസീസ് ലോകകപ്പില്‍ നിന്നു പുറത്തു പോയി. സ്‌കോര്‍: ഓസ്‌ട്രേലിയ്: 160/6 (20), ഇന്ത്യ 161/4 (19.1)
കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയ ഓസീസ് മല്‍സരം ജയിക്കുമെന്ന നിലയിലായിരുന്നു. പക്ഷേ, യുവരാജ് സിങ്ങും കോഹ്‌ലിയും കൃത്യമായി ബാറ്റു ചെയ്യുകയും പിന്നീട് ക്രീസിലെത്തിയ ധോണി കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ മല്‍സരം ഇന്ത്യ തിരിച്ചു പിടിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ പതിവുപോലെ ധോണി ‘ഫിനിഷറായി’. ബോള്‍ ബൗണ്ടറി ലൈന്‍ കടത്തി ഇന്ത്യന്‍ ജയം ആഘോഷിച്ചു.
യുവരാജ് സിങ്ങ് 21 റണ്‍സെടുത്തു.മല്‍സരത്തിനിടെ കാലിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് യുവരാജ് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 12 റണ്‍സെടുത്ത രോഹിത് ശര്‍മയെയും 10 റണ്‍സെടുത്ത റെയ്‌നയെയും വാട്‌സണ്‍ ആണ് പുറത്താക്കിയത്. 13 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ഓസീസിനായി വാട്‌സണ്‍ നാലോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 43 റണ്‍സെടുത്ത ഫിഞ്ചും 31 റണ്‍സെടുത്ത മാക്‌സ്‌വെല്ലുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മൂന്നു പന്തില്‍ 10 റണ്‍സ് നേടി അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്തിയത് നിവീല്‍ ആണ്.
31 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ബുംറ പുറത്താക്കി. 34 പന്തില്‍ 43 റണ്‍സെടുത്ത ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായി പന്തെറിഞ്ഞ യുവരാജ് സിങ് ആദ്യ ബോളില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്തനെ (2) ധോണിയുെട കയ്യിലെത്തിച്ചാണ് യുവി ബോളിങ്ങില്‍ തന്റെ വരവറിയിച്ചത്. 6 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ്‌ചെയ്തു. 16 പന്തില്‍ 26 റണ്‍സെടുത്ത ഖ്വാജയെ നെഹ്‌റ പുറത്താക്കി.