ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ ബ്രസീൽ തലപ്പത്ത്

01.08 PM 11/11/2016
urugay-1
മൊണ്ടിവീഡിയോ (ഉറുഗ്വെ): ലോകകപ്പ് യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കൻ പോരാട്ടങ്ങളിൽ ഉറുഗ്വെ, വെനസ്വേല, പെറു എന്നിവ ജയിച്ചപ്പോൾ കൊളംബിയയും ചിലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങിയ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വെ 2–1ന് ഇക്വഡോറിനെയാണ് കീഴടക്കിയത്. കോസ്റ്റെസ് (12–ാം മിനിറ്റ്), റോളൻ (45+1) എന്നിവരാണ് ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടത്. ഇക്വഡോറിനായി കൈസെഡോ (45) ഗോൾ മടക്കി.

പരാഗ്വെയെയാണ് പെറും കീഴടക്കിയത്. ഒരു ഗോൾ വഴങ്ങിയശേഷം നാലെണ്ണം തിരിച്ചടിച്ചായിരുന്നു പെറുവിന്റെ വിജയാഘോഷം. റിവെറോസിലൂടെ 10–ാം മിനിറ്റിൽ മുന്നിൽ കടന്ന പരാഗ്വെയെ റാമോസ് (49), ഫ്ളോറെസ് (71), കുവേവ (79) എന്നിവരുടെ ഗോളുകളിലൂടെ പെറു ഞെട്ടിച്ചു. 84–ാം മിനിറ്റിൽ ബെനിറ്റെസിന്റെ സെൽഫ് ഗോൾ കൂടി എത്തിയതോടെ പരാഗ്വെയുടെ പരാജയം 4–1ലെത്തിച്ചു. വെനസ്വേല 5–0ന് ബൊളീവിയയെ കീഴടക്കിയാണ് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. മാർട്ടിനെസിന്റെ ഹാട്രിക്കാണ് വെനസ്വേലയുടെ ജയത്തിന് ആധികാരികത നല്കിയത്. 10, 67, 70 മിനിറ്റുകളിലായിരുന്നു മാർട്ടിനെസിന്റെ ഗോളുകൾ. മൗഫാട്ടി (3), ഒട്ടേറോ (74) എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി. യോഗ്യതാ റൗണ്ടിൽ വെനസ്വേലയുടെ ആദ്യ ജയമാണിത്.

അർജന്റീനയെ 3–0നു കീഴടക്കിയ ബ്രസീലാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 പോയിന്റാണ് ബ്രസീലിനുള്ളത്. 23 പോയിന്റുള്ള ഉറുഗ്വെ, 18 പോയിന്റുമായി കൊളംബിയ, 17 പോയിന്റ് വീതമുള്ള ഇക്വഡോർ, ചിലി എന്നിവയാണ് യഥാക്രമം ആദ്യ അഞ്ച് സ്‌ഥാനങ്ങളിൽ. അർജന്റീന 16 പോയിന്റുമായി ആറാം സ്‌ഥാനത്തും പരാഗ്വെ 15 പോയിന്റുമായി ഏഴാം സ്‌ഥാനത്തും പെറു 14 പോയിന്റുമായി എട്ടാം സ്‌ഥാനത്തുമാണ്.