10:54 am 3/3/2017
തിരുവനന്തപുരം: ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വർധനയെന്ന് അറിയുന്നു. ഏപ്രിൽ ഒന്നിനു വർധന പ്രാബല്യത്തിൽ വരിക. നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. നിരക്കു വർധന സംബന്ധിച്ച കേസുകൾ നിലവിലുണ്ടെങ്കിലും കോടതി വിധിക്കു വിധേയമായി നിരക്കു വർധന പ്രാബല്യത്തിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്.
നെൽകൃഷിക്കു ജലസേചനത്തിനുള്ള കുറഞ്ഞ നിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങി മറ്റു വിളകൾക്കും ബാധകമാക്കും. കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരായ ആറായിരത്തോളം കുടുംബങ്ങൾക്ക് നിരക്ക് ഇളവു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വിഭാഗത്തിൽ പെട്ടവരുടെ നിരക്കാണ് യൂണിറ്റിന് 30 പൈസ നിരക്കിൽ വർധിപ്പിക്കുന്നത്. 1000 വാട്ട് കണക്ടഡ് ലോഡിനു താഴെയുള്ള ബിപിഎൽ വിഭാഗക്കാർക്ക് പ്രതിമാസം 40 യൂണിറ്റിനു വരെ നിലവിലുള്ള സൗജന്യം തുടരും. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 150 യൂണിറ്റ് വരെ ഒന്നര രൂപയ്ക്കു നൽകാനാണു തീരുമാനം എന്നറിയുന്നു. വ്യവസായ, വാണിജ്യ വിഭാഗത്തിന് നിരക്കു വർധന ഉണ്ടാകില്ലെന്നാണു സൂചന.