സാകിര്‍ നായികിന്‍െറ സംഘടനക്ക് നിരോധനം

11:43 am 16/11/2016

download (2)
ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിന്‍െറ സംഘടന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചു. സാകിര്‍ നായികിന്‍െറ പ്രസംഗങ്ങളുടെ പേരില്‍ യു.എ.പി.എ പ്രകാരമാണ് വിലക്ക്. ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിലക്ക് പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

സാകിര്‍ നായികിന്‍െറയും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറയും പ്രവര്‍ത്തനങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച് നേരത്തേ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. ആരോപണം സാകിര്‍ നായിക് നിഷേധിച്ചിട്ടുണ്ട്. ധാക്ക ഭീകരാക്രമണ കേസിലെ പ്രതിക്ക് സാകിര്‍ നായികിന്‍െറ പ്രസംഗം പ്രേരണയായെന്ന പത്രവാര്‍ത്തയുടെ പേരിലാണ് കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര പൊലീസും സാകിര്‍ നായികിനെതിരെ തിരിഞ്ഞത്.

പത്രം വാര്‍ത്ത തിരുത്തിയെങ്കിലും അന്വേഷണവുമായി കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ഭീകരതക്ക് പ്രേരണ നല്‍കുന്ന സാകിര്‍ നായികിന്‍െറ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പീസ് ടി.വിക്ക് ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ വഴി വിദേശ ഫണ്ട് ലഭിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപണം.