സിറിയയില്‍ ഇരട്ടസ്‌ഫോടനം; 129 പേര്‍ മരണമടഞ്ഞു

22/2/2016

sra

ഡമസ്‌കസ്: സിറിയയിലെ ഹിംസ് നഗരത്തില്‍ ഇരട്ടസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 129 ആയി. നഗരത്തിലെ അല്‍ അര്‍മാന്‍ കവാടത്തിനടുത്താണ് സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 28 സിവിലിയന്മാരുണ്ടെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. സര്‍ക്കാര്‍ അധീനതയിലുള്ള ഹിംസില്‍ ബോംബാക്രമണങ്ങള്‍ പതിവാണ്.

കഴിഞ്ഞമാസം നടന്ന ഇരട്ടബോംബാക്രമണം 70 പേരുടെ ജീവനെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. അതിനിടെ, അലെപ്പോയില്‍ സര്‍ക്കാര്‍സൈന്യം ആക്രമണം തുടരുകയാണ്. ഞായറാഴ്ചയോടെ കിഴക്കന്‍മേഖലയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ പിന്തുണയോടെ വിമതരില്‍നിന്ന് സൈന്യം പിടിച്ചെടുത്തു. ഈമാസാദ്യമാണ് അലെപ്പോയില്‍ സൈനികനീക്കം തുടങ്ങിയത്. പ്രവിശ്യയുടെ വലിയൊരുഭാഗം സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.