വാഷിങ്ടൺ: അലപ്പോയിൽ ജനങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാർ അൽ അസദിന്റെയും അവരെ സഹായിക്കുന്ന ഇറാന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണ്. ലോകത്തെ വിഡ്ഢികളാക്കാൻ കഴിയില്ല. ഇൗ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൗസിൽ, സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള ഇൗ വർഷത്തെ അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ.
സിറിയയിൽ സൈന്യത്തിെൻറ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത് ഏകോപിപ്പിക്കാൻ സ്വതന്ത്രമായ അന്താരാഷ്ട്ര നിരീക്ഷണ സേന വേണമെന്നും ഒബാമ ആവശ്യപ്പെട്ടു.
ലോകത്തിെൻറ പല ഭാഗങ്ങളിലും പരിഹരിക്കാൻ കഴിയാത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ട്. നിസ്സഹായരായ ജനങ്ങൾ അതുമൂലം ദുരിതമനുഭവിക്കുന്നു. എന്നാൽ ഇപ്പോൾ അലപ്പോയിലെ ജനങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവർ വേറെയില്ല. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനും ശ്രമിച്ചു വരികയായിരുന്നു. പ്രസിഡൻറായിരിക്കെ താൻ നേരിട്ട കഠിനമായ പ്രശ്നമായിരുന്നു സിറിയയിലേത്- ഒബാമ പറഞ്ഞു.