സൂപ്പര്‍ പോരാട്ടം ഇന്ന് തുടക്കം

09:28am 15/3/2016
download (1)

നാഗ്പുര്‍: ക്രിക്കറ്റ് ലോകം ഇനി ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി പായുന്ന ഓരോ പന്തും ആഘോഷത്തിന്റെ കൊടുമുടികള്‍ തീര്‍ക്കും. ഏറെനാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 20 ദിവസത്തെ ക്രിക്കറ്റ് വസന്തത്തിന് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തിലാണ് തുടങ്ങുക. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. യോഗ്യതാമത്സരങ്ങളുടെയും സന്നാഹമത്സരങ്ങളുടെയും ആവേശത്തില്‍നിന്ന് അത്യാവേശമായ സൂപ്പര്‍ ടെന്‍ പോരാട്ടപ്പിച്ചിലേക്ക് ലോകകപ്പ് കടന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യക്കു പുറമെ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്‌ളണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് ഫൈനല്‍ പോരാട്ടം.
മുന്‍തൂക്കം ഇന്ത്യക്ക്
സമീപകാല പ്രകടനങ്ങളും ഹോം ഗ്രൗണ്ട് ആനുകൂല്യങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. കരുത്തരായ ആസ്‌ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചു. പിന്നാലെ നടന്ന ഏഷ്യാ കപ്പില്‍ അപരാജിതരായി കിരീടം. അവസാനമായി കളിച്ച 11 മത്സരങ്ങളില്‍ പത്തിലും ഇന്ത്യന്‍ സംഘം വിജയക്കൊടി പാറിച്ചു. സന്നാഹമത്സരത്തിലും മോശമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചപ്പോള്‍ മൂന്നു റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഇടറിയത്. സ്വന്തം നാട്ടില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലാത്ത ഇന്ത്യക്ക് ഒരു നല്ല തുടക്കത്തിന് വിജയം അനിവാര്യം.

വിജയിച്ച് തുടങ്ങാന്‍ ഇന്ത്യ
കഴിഞ്ഞ തവണ കൈയില്‍നിന്ന് വഴുതിപ്പോയ ലോകകിരീടം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയാണ് മഹേന്ദ്രസിങ് ധോണി എന്ന പരിചയസമ്പന്നനായ ക്യാപ്റ്റനു കീഴില്‍ ചൊവ്വാഴ്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. 2007ലെ പ്രഥമ കിരീടനേട്ടത്തിനുശേഷം കപ്പുയര്‍ത്തുക എന്നത് ധോണിയുടെ അഭിമാന നേട്ടമായിരിക്കും. സമീപകാലത്തെ മികച്ച ഫോമും ഒരുപിടി ലോകതാരങ്ങളുടെ പ്രകടനവുമാണ് ഇന്ത്യക്ക് തുണയാകുന്നത്. മറുതലക്കല്‍, ബ്രണ്ടന്‍ മക്കല്ലത്തിനു ശേഷമുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പരീക്ഷണമാണ്. അതിവേഗ ക്രിക്കറ്റില്‍ അവിഭാജ്യഘടകമായിരുന്ന മക്കല്ലം, തന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തിലൂടെ സൃഷ്ടിച്ച വിടവ് നികത്തുകയായിരിക്കും കിവികള്‍ ലക്ഷ്യമിടുന്നത്.