സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി

06;06 PM 23/09/2016
download
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. കോടതി വിധിയിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ പുന-ഃസ്ഥാപിച്ചു കിട്ടുക എന്നതാണ് പുനഃപരിശോധനാ ഹരജി വഴി സർക്കാർ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ വിധി. അതേസമയം, ബലാത്സംഗത്തിന്​ ജീവപര്യന്തം ശിക്ഷ നൽകിയ ​കീഴ്​കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചിരുന്നു.

സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗോവിന്ദച്ചാമി ആക്രമിച്ചെന്നതിന് തെളിവില്ളെന്ന് വ്യക്തമാക്കിയ കോടതി വധശിക്ഷ ഏഴു വര്‍ഷം കഠിനതടവാക്കി കുറക്കുകയായിരുന്നു. കീഴ്കോടതി വിധിച്ച 394, 397, 447 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിനതടവും മൂന്നു മാസം മറ്റൊരു കഠിനതടവും ശരിവെച്ച കോടതി ഇവയെല്ലാം ജീവപര്യന്തത്തോടൊപ്പം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സൗമ്യക്കേറ്റ ഗുരുതരമായ രണ്ട് പരിക്കുകളില്‍ ഒന്നാമത്തേത് ട്രെയിനിനകത്തുണ്ടായ മല്‍പ്പിടിത്തത്തില്‍ തല ബോഗിയിലിടിച്ച് ഉണ്ടായതാണ്. അത് മരണത്തിന് കാരണമായിട്ടില്ല. സൗമ്യ ട്രെയില്‍നിന്ന് വീണപ്പോള്‍ പാളത്തിലിടിച്ചുണ്ടായ രണ്ടാമത്തെ മുറിവാണ് മരണത്തിനിടയാക്കിയത്. ഈ വീഴ്ച ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ടോ സൗമ്യ സ്വയം ചാടിയോ സംഭവിക്കാം. ബോഗിയില്‍ തലയിടിച്ചശേഷം സൗമ്യക്ക് സ്വയം ചാടാന്‍ കഴിയില്ളെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, നേരത്തേ തൊട്ടുമുന്നിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ സൗമ്യയുടെ കരച്ചില്‍ കേട്ടിട്ടുണ്ട്. ഇതിലൊരാള്‍ അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞപ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന ഒരു മധ്യവയസ്കന്‍ പെണ്‍കുട്ടി പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നും ഇനി ചങ്ങല വലിക്കേണ്ട കാര്യമില്ളെന്നും പറഞ്ഞെന്നാണ് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

തലയില്‍ പരിക്കേറ്റ നിലയില്‍ പിന്നീട് സൗമ്യയെ മലര്‍ത്തിക്കിടത്തിയതിനാല്‍ മരണം സംഭവിച്ചതാകാമെന്ന പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം മാത്രം കണക്കിലെടുത്ത് വധശിക്ഷക്കുള്ള കൊലക്കുറ്റം ചുമത്താന്‍ കഴിയില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണം സംഭവിക്കണമെന്ന ഉദ്ദേശ്യത്തോടെയോ അല്ളെങ്കില്‍ മരണം സംഭവിക്കുമെന്ന അറിവോടെയോ ചെയ്ത കുറ്റകൃത്യമാണെങ്കില്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലക്കുറ്റം ചുമത്താന്‍ കഴിയൂ എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇവിടെ മാനഭംഗം എന്ന ഉദ്ദേശ്യത്താലാണ് പ്രതി മലര്‍ത്തിക്കിടത്തിയത്. സംഭവത്തിനുശേഷം സൗമ്യ പരിക്കുകളോടെ ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞതും പിന്നീട് മരിച്ചതും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല ഗോവിന്ദച്ചാമി ഇരയെ മലര്‍ത്തിക്കിടത്തിയതെന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.