02:17 PM 23/09/2016
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 ജെറ്റ് വിമാനങ്ങൾ വാങ്ങുന്ന റാഫേൽ കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രതിനിധി ഴീൻ യുവ്സ് ലെഡ്രിയാനുമായാണ് പ്രതിരോധ മന്ത്രി കരാറിൽ ഒപ്പുവെച്ചത്. 58000 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. തുകയുടെ 15 ശതമാനം മുൻകൂറായി ഫ്രാൻസിന് നൽകണം.
36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം 120 ജെറ്റുകൾ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ വില സംബന്ധിച്ച് തർക്കം തുടർന്നതിനാൽ വിമാനത്തിൻെറ എണ്ണത്തിൽ കുറവുവരികയായിരുന്നു.
ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡെയുമായി നടത്തിയ ചർച്ചയിലും വില സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
ദാസോൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകൾ നിർമിക്കുന്നത്. പഴക്കം ചെന്ന പോർവിമാനങ്ങൾ പിൻവലിക്കാൻ വ്യോമസേന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017 മുതൽ പഴയ വിമാനങ്ങൾ പിൻവലിച്ചു തുടങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്.