ഹിലരിക്കും കെയിനുമെതിരെ ഡൊണാൾഡ് ട്രംപ്

09:18 AM 24/07/2016
download (7)
വാഷിങ്ടൺ‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയിനുമെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തട്ടിപ്പുകാരിയായ ഹിലരിയും അഴിമതിക്കാരനായ കെയിനും ചേർന്നാൽ അമേരിക്കക്ക് പുരോഗതി ഉണ്ടാകില്ലെന്ന് ട്രംപിന്‍റെ വക്താവ് ജയിസൻ മില്ലർ പറഞ്ഞു.

ടിം കെയിനിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയ ഹിലരിയുടെ തീരുമാനത്തിൽ പ്രൈമറികളിലെ മുഖ്യ എതിരാളി ബേർണി സാൻഡേഴ്സിനെ പിന്തുണക്കുന്നവർ രോഷാകുലരാണ്. ഫിലാഡെൽഫിയ പോരാട്ടത്തിൽ സാൻഡേഴ്സിനെതിരായ നിലപാട് സ്വീകരിച്ച ആളാണ് കെയിനിനെന്നും ട്രംപ് ട്വീറ്ററിലൂടെ ആരോപിച്ചു.

വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് വിര്‍ജീനിയ സെനറ്റര്‍ ടിം കെയിനെ വൈസ് പ്രസിഡന്‍റാക്കാനുള്ള തീരുമാനം ഹിലരി അറിയിച്ചത്. വിപുലമായ ഭരണപരിചയമുള്ള കഴിവുറ്റ ഭരണാധികാരിയായാണ് ടിം കെയിന്‍ വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രവ്യാപാര കരാറുകാരുടെ ശക്തമായ വക്താവാണ് 58കാരനായ ടിംകെയ്ന്‍. ഇദ്ദേഹത്തിന്‍റെ ജന്മനഗരമായ വിര്‍ജീനിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുഖ്യ പോരാട്ട ഭൂമികളിലൊന്നായിരുന്നു.

ആവശ്യം വന്നാല്‍ പ്രസിഡന്‍റ് പദവി ഏറ്റെടുക്കാനുള്ള പ്രാപ്തിയുള്ളയാളായിരിക്കണം വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെന്ന ഹിലരിയുടെ പ്രഖ്യാപിത നിലപാടിന് യോജിച്ച തീരുമാനമായിട്ടാണ് കെയിനിന്‍റെ തെരഞ്ഞെടുപ്പിനെ വിദഗ്ധര്‍ വീക്ഷിക്കുന്നത്. വരുന്നയാഴ്ച നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഹിലരിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഒൗദ്യോഗികമായി നാമനിര്‍ദേശം ചെയ്യും.