ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോർട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്

01.47 PM 04/11/2016
donald_07011016
വാഷിംഗ്ടൺ: ഇ–മെയിൽ വിവാദവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണ് അനുകൂലമായ നിലപാടെടുത്ത എഫ്ബിഐ റിപ്പോർട്ട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് എതിരാളി ഡോണാൾഡ് ട്രംപ്. എഫ്ബിഐയുടെ നിലപാട് സംശയാസ്പദമാണെന്ന് ട്രംപ് പറഞ്ഞു. ഡിട്രോയിറ്റിൽ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ്, എഫ്ബിഐ നിലപാടിനെതിരെ തിരിഞ്ഞത്.

ഇത്രയും മെയിലുകൾ എട്ടു ദിവസംകൊണ്ട് എങ്ങനെ പരിശോധിച്ച് തീർക്കാനാകുമെന്ന് ട്രംപ് ചോദിച്ചു. പഴയ കാര്യങ്ങളൊന്നും പെട്ടന്ന് ഇല്ലാതാക്കാനാവില്ലെന്നു പറഞ്ഞ ട്രംപ് ഹില്ലരി അഴിമതിക്കാരിയാണെന്ന് ആവർത്തിച്ചു. അത് എഫ്ബിഐക്കും അറിയാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെയ്ത തെറ്റുകളിൽ നിന്ന് ഹില്ലരിക്ക് രക്ഷപ്പെടാനാകില്ലെന്ന് പറഞ്ഞ ട്രംപ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. നവംബർ എട്ടിനു ആ ജനവിധി ഹില്ലരിയുടെ അഴിമതിക്കെതിരെയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഹില്ലരിയുടെ , പുനപരിശോധിച്ച ഇ–മെയിലുകളിൽ തെറ്റായി ഒന്നും കണ്ടെത്താനായില്ലെന്നു എഫ്ബിഐ വ്യക്‌തമാക്കിയിരുന്നു. ഹില്ലരി യുഎസ് വിദേശകാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് ഒദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ ഇ–മെയിൽ ഉപയോഗിച്ചുവെന്നാണ് ആരോപണം. 2009നും 2013നും ഇടയിലായിരുന്നു ഇതെന്നായിരുന്നു സൂചന. തെരഞ്ഞെടുപ്പിൽ ഇ–മെയിൽ വിവാദം ഹില്ലരിയുടെ വിജയ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന സാഹചര്യത്തിലാണ് എഫ്ബിഐ മെയിലുകളിൽ കുറ്റങ്ങളോ ക്രമക്കേടുകളോ കണ്ടെത്താനായില്ലെന്ന് വ്യക്‌തമാക്കിയത്.